കൊച്ചി : കേന്ദ്ര സർക്കാരും സിജെപി പ്രതിനിധികളും തമ്മിലുള്ള മൂന്നാം വട്ട ചർച്ചകൾ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അപ്രതീക്ഷിത രാജി. രാജി തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം തങ്ങളുടെ മറ്റ് ആവശ്യങ്ങളും അംഗീകരിക്കപ്പെടാനുള്ള സമരം തുടരുകയാണ് അവർ.
പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഇത്രയധികം ചര്‍ച്ചാവിഷയമായ ഒരു സമരം സമീപകാലത്ത് ഉണ്ടായിട്ടില്ല. പൊതുവിഷങ്ങളില്‍ മിക്കപ്പോഴും മൗനം പാലിക്കാറുള്ള സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ പോലും വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിജെപി സമരത്തില്‍ തനിക്കുള്ള ഭിന്നാഭിപ്രായത്തെക്കുറിച്ച് പറയുകയാണ് ബിഗ് ബോസ് മുന്‍ വിജയിയും നടനുമായ സാബുമോന്‍ അബ്ദുസമദ്.
“എനിക്ക് അതില്‍ വ്യക്തിപരമായി ഭിന്നാഭിപ്രായമുണ്ട്. ഈയൊരു സമരത്തിനെക്കുറിച്ച് മാത്രമല്ല. സിജെപിയുടെ ഇപ്പോള്‍ ഡൽഹിയില്‍ നടക്കുന്ന സമരത്തോട് ഞാന്‍ വ്യക്തിപരമായി യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ആ മൂവ്മെന്‍റില്‍ എനിക്ക് വലിയ താല്‍പര്യമില്ല. കാര്യം ഇത് ഒരു പ്രത്യേക ക്ലാസിലെ ജനങ്ങള്‍ക്ക് വേദനിച്ചപ്പോള്‍ ഉണ്ടായ ഒരു മൂവ്മെന്‍റ് ആണ്.
ഇതിലും നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമുള്ള, ഇന്ത്യ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും താഴേക്കിടയിലുള്ള മനുഷ്യരും വിശന്ന് സമരം ചെയ്ത സമയത്ത്, ആ സമരത്തെ വളരെ മോശമായ രീതിയില്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഈ കാണുന്ന മനുഷ്യരില്‍ ബഹുഭൂരിപക്ഷവും ജെന്‍ സിയിലെ ഓണ്‍ലൈന്‍ പോരാളികളും ആരും തന്നെ തിരിഞ്ഞുനോക്കാതെ ആ സമരത്തെ വിസ്മൃതിയിലേക്ക് ആഴ്ത്തിക്കളഞ്ഞതാണ്.”
“അതിന് ശേഷം അപ്പര്‍ മിഡില്‍ ക്ലാസിന്‍റെ ഒരു മൂവ്മെന്‍റ് ആയിട്ടാണ് ഞാന്‍ ഇതിനെ നോക്കിക്കാണുന്നത്. രണ്ടിനെയും രണ്ട് വിഭിന്ന രീതിയില്‍ ഞാന്‍ കാണുന്നു. ഈ രാഷ്ട്രത്തിന്‍റെ ഗതിയെ മാറ്റിമറിക്കാന്‍തക്ക പ്രാപ്തമായ ഒരു സമരമാണോ എന്ന് ചോദിച്ചാല്‍ പ്രാപ്തിയില്ലാത്ത സമരം എന്നുള്ളതാണ് എന്‍റെ ഈ നിമിഷം വരെയുള്ള വിശ്വാസം”, സാബുമോന്‍ പറഞ്ഞു.
































