ന്യൂഡൽഹി : ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി മൂന്നാം വട്ടവും അധികാരമേറ്റെടുത്തതിനു പിന്നാലെ കേന്ദ്രത്തിൽനിന്ന് രണ്ടാം കത്ത്. തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ എന്തു നടപടിയെടുത്തുവെന്ന കത്തിന് മറുപടി നൽകാത്തതെന്ത് എന്ന് ചോദിച്ചാണ് രണ്ടാം കത്ത്.
കത്തിനു മറുപടി നൽകാതിരുന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല മുന്നറിയിപ്പു നൽകുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മേയ് 3നാണ് അക്രമങ്ങൾ ഉണ്ടായത്. അക്രമങ്ങൾ തടയാൻ എന്തൊക്കെ നടപടികളാണ് എടുത്തതെന്ന് ഭല്ല ബംഗാൾ ചീഫ് സെക്രട്ടറിയോടു ചോദിച്ചു.
അക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എത്രയും വേഗം ഇവ അവസാനിപ്പിക്കണമെന്നും ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ അയയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷനും ബുധനാഴ്ച വിഷയത്തിൽ ഇടപെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ഘടകത്തോട് അവർ ആവശ്യപ്പെട്ടു.
ബംഗാളിലെ അക്രമസംഭവങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാലംഗ സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കൂടി വിലയിരുത്തണമെന്നും ഇവർക്കു നിർദേശമുണ്ട്. ആഭ്യന്തര മന്ത്രാലയം അഡീ. സെക്രട്ടറിയാണ് സംഘത്തെ നയിക്കുന്നത്.