പട്ന : ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്ക് എതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ബിഹാർ, രാജസ്ഥാൻ, അസം എന്നീ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉറപ്പ് സിജെപി നേതൃത്വത്തിന് ലഭിച്ചു. ഇത് വിദ്യാർഥികൾക്കും സമരക്കാർക്കും ലഭിച്ച വലിയ ആശ്വാസമാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ബിഹാറിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വൻ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ സമരക്കാരെയും ഉടൻ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ജൂലൈ 26 വൈകിട്ട് 6 മണി വരെ പ്രതിഷേധക്കാർക്കെതിരെ റജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
പ്രതിഷേധക്കാർക്കെതിരെ യാതൊരു ശിക്ഷാനടപടികളോ പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. നിർദിഷ്ട സമയത്തിനു മുൻപ് അറസ്റ്റിലായവരെയോ കസ്റ്റഡിയിലെടുത്തവരെയോ ഉടനടി ജയിൽ മോചിതരാക്കുമെന്നും ആഭ്യന്തര വകുപ്പ് സ്പെഷൽ സെക്രട്ടറി ക്ഷത്രനിൽ സിങ് പ്രസ്താവനയിൽ അറിയിച്ചു. സമരക്കാർക്ക് നേരെ പൊലീസ് ക്രൂരമായ രീതിയിൽ മൂന്നാംമുറ പ്രയോഗിച്ചതായും പ്രായപൂർത്തിയാകാത്ത കുട്ടികളെപ്പോലും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതായും കുടുംബങ്ങൾ ആരോപിച്ചിരുന്നു.





























