മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജല്‍ഗാവ് എം.പി ഉന്‍മേഷ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേര്‍ന്നു. ഉന്‍മേഷിന്‍റെ അപ്രതീക്ഷിത ചുവടുമാറ്റം മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച പാട്ടീല്‍ താക്കറെയുടെ മുംബൈയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.സ്മിത വാഗാണ് ജല്‍ഗാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ജല്‍ഗാവില്‍ ഉന്‍മേഷ് ശിവസനേ സ്ഥാനാര്‍ഥിയാകുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കരണ്‍ പവാറിനെയാണ് സേന സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. “ടിക്കറ്റിന് വേണ്ടിയല്ല സേനയിൽ (യുബിടി) ചേരാനുള്ള തീരുമാനം ഞാൻ എടുത്തത്.
എം.പിയോ എം.എൽ.എയോ ആകുക എന്നതല്ല എൻ്റെ ലക്ഷ്യം.എന്നാൽ എൻ്റെ മണ്ഡലത്തിൽ ഞാൻ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ബി.ജെ.പി വില കല്പിച്ചില്ല.പാർട്ടി ഞങ്ങളെ അവഗണിച്ചു. ഉദ്ധവ്ജി എനിക്ക് ജൽഗാവ് ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യുവാക്കൾ മുന്നോട്ട് വരണമെന്ന് ഞാൻ ആഗ്രഹിച്ചു, അതിനാൽ, കരൺ പവാർ ഈ സീറ്റിൽ മത്സരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. യുവാക്കളെ മുന്നോട്ട് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു” ജൽഗാവിൽ സേനയുടെ വളർച്ചയ്ക്കായി താൻ പ്രവർത്തിക്കുമെന്നും പാട്ടീൽ പറഞ്ഞു.





























