കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് എൽ.ഡി.എഫിൽ സമ്മർദം ചെലുത്താൻ കേരള കോൺഗ്രസ് എം തീരുമാനം. കോട്ടയത്തിനു പുറമെ ഇടുക്കി, പത്തനംതിട്ട ലോക്സഭ സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലെ ധാരണ. സീറ്റിങ് സീറ്റായ കോട്ടയത്ത് വിജയം ഉറപ്പാണെന്ന് വിലയിരുത്തിയ യോഗം, പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങൾ വിട്ടുനൽകിയാൻ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യം മുന്നണി നേതൃത്വത്തെയും സി.പി.എം നേതാക്കളെയും ബോധ്യപ്പെടുത്താനാണ് തീരുമാനം.
കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ മുന്നണിയിൽ എതിർപ്പ് അറിയിക്കണമെന്ന ആവശ്യവും യോഗത്തിലുയർന്നു. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം സോളാർ കത്തിൽ ജോസ് കെ.മാണിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്ന പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ കരുതലോടെയായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം. എൽ.ഡി.എഫ് നേതാക്കളുടെ പേരുകളും അഭിഭാഷകൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ കടുത്ത നിലപാട് ദോഷകരമാകുമെന്നും അഭിപ്രായമുയർന്നു.





























