ന്യൂഡൽഹി: പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ നേപ്പാൾ സൈന്യം, എൻജിനീയർമാർ, ഡ്രോൺ ടീം എന്നിവരടങ്ങിയ സംഘം തെരച്ചിൽ ആരംഭിച്ചത്.
നേരിട്ട് പരിശോധിക്കാൻ പ്രയാസമുള്ളതും അപകടകരവുമായ തുരങ്കത്തിന്റെ അവസാന ഭാഗങ്ങളിൽ വരെ ഡ്രോണുകൾ ഉപയോഗിച്ച് ഡ്രോൺ ടീം വിശദമായി പരിശോധന നടത്തിയെങ്കിലും അവിടെ ആളുകളുള്ളതായി ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് തിങ്കളാഴ്ച തെരച്ചിൽ അവസാനിപ്പിച്ച് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം റസുവ ജില്ലയിലെ ധുഞ്ചെയിലേക്ക് മടങ്ങി.പ്രളയം ഉണ്ടായ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നത്. കാണാതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ, അതോ പ്രളയജലത്തിൽ ഒഴുകിപ്പോയതാണോ എന്ന് തിരിച്ചറിയാൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്. ബുധനാഴ്ചയ്ക്ക് ശേഷം പ്രളയത്തിൽ 900-ലധികം പേർ കൊല്ലപ്പെടുകയും 4,500 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.






























