ന്യൂഡല്‍ഹി : ഡൽഹിക്കടുത്ത് നോയിഡയില്‍ സംഘര്‍ഷം. ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനങ്ങള്‍ നശിപ്പിക്കുകയും ഒരു വാഹനത്തിന് തീയിടുകയും കെട്ടിടം അടിച്ച് തകര്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഓവര്‍ ടൈം വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധി, ജോലിസ്ഥലത്തുള്ള സുരക്ഷ എന്നീ വിഷയങ്ങളിൽ തൊഴില്‍ ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാർ സംഘര്‍ഷത്തിനിടെ കല്ലെറിഞ്ഞതായും ഇത് വ്യവസായിക മേഖലയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയതായും അധിക്യതര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണകൂടം വ്യാവസായിക യൂണിറ്റുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തൊഴിലാളികള്‍ക്കും ആഴ്ചതോറുമുള്ള അവധി ഉറപ്പാക്കണമെന്നും ആ ദിവസം ആരെയെങ്കിലും ജോലിക്ക് നിര്‍ബന്ധിച്ചാല്‍ ഇരട്ടി വേതനം നല്‍കണമെന്നും ഫാക്ടറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍, ഓവര്‍ടൈമിന് ഇരട്ടി വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധികള്‍, ജോലിസ്ഥല സുരക്ഷ’ എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഡിഎം ഓണ്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.





























