ഭോപാൽ : അഞ്ച് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശിയായ ട്വിഷ ശർമ (33)യെയാണ് മധ്യപ്രദേശിലെ ഭോപാലിലെ ഭർതൃവീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ഭർതൃവീട്ടുകാരുടെ സ്ത്രീധന – ഗാർഹിക പീഡനം മൂലമാണെന്നാണ് ആരോപിച്ച് ട്വിഷയുടെ കുടുംബം രംഗത്ത് വന്നു. അഞ്ചുമാസം മുൻപാണ് ഭോപാലിലെ അഭിഭാഷകനായ സമർഥ് സിങ്ങും ട്വിഷയും വിവാഹതരായത്. വിവാഹം കഴിഞ്ഞയുടൻ ട്വിഷയ്ക്ക് പിതാവ് നൽകിയ ഓഹരികളടക്കമുള്ള 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് നൽകാൻ ഭർത്താവും ഭർതൃമാതാവും നിർബന്ധിച്ചിരുന്നതായും ജഡ്ജി കൂടിയായ ഭർതൃമാതാവ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചു. അടുത്തിടെ ട്വിഷ ഗർഭിണിയായെങ്കിലും ഭർത്താവും ഭർതൃവീട്ടുകാരും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും ആരോപണമുണ്ട്. ഗർഭഛിദ്രം നടത്തിയത് മകളെ മാനസികമായി ഏറെ തളർത്തിയിരുന്നുവെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി ട്വിഷ അമ്മയെ ഫോണിൽ വിളിച്ച് തന്റെ ദുരനുഭവങ്ങൾ പറഞ്ഞിരുന്നു. ഫോൺ സംഭാഷണത്തിനിടെ ഭർത്താവ് മുറിയിലേക്ക് വന്നതോടെ ട്വിഷ ഫോൺ കട്ട്‌ചെയ്തു. തുടർന്ന് പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവരും ഫോണെടുത്തില്ല. പത്തുമിനിറ്റിന് ശേഷം ഭർതൃമാതാവ് ഫോണെടുത്തു. മകളുടെ മുറിയിൽ പോയി പരിശോധിക്കണമെന്ന് ഇവരോട് പറഞ്ഞെങ്കിലും ഇവർ ഫോൺകട്ട് ചെയ്യുകയായിരുന്നു. തുടർന്ന് അഞ്ചുമിനിറ്റിനുശേഷം ഭർതൃവീട്ടിൽനിന്ന് ട്വിഷയുടെ കുടുംബത്തിന് ഫോൺവിളിയെത്തി. ട്വിഷയെ തൂങ്ങിയനിലയിൽ കണ്ടെത്തിയെന്ന വാര്‍ത്തയാണ് വന്നതെന്ന് കുടുംബം വെളിപ്പെടുത്തി. യുവതിയുടെ ശരീരത്തിലെ മറ്റിടങ്ങളിലും ചില മുറിവുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് ഗർഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ചു. യുവതിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതായും ഡിഎൻഎ സാമ്പിളുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.































