മാവേലിക്കര : കൊല്ലപ്പെട്ട അമ്പിളിയുടെ ഭർത്താവായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ(44) കാമുകിയായ പാലമേൽ മറ്റപ്പള്ളി ശ്രീരാഗ് ഭവനം വീട്ടിൽ ശ്രീലത എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. സുനിൽകുമാർ കാമുകിയോടൊപ്പം ജീവിക്കുന്നതിനായി ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ച് ബോധം കെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
ശ്രീലതയുടെ പ്രേരണയാലാണ് കൊല നടത്തിയതെന്ന് കോടതി കണ്ടെത്തി. പിഴത്തുക അമ്പിളിയുടെ രണ്ട് കുട്ടികള്‍ക്കുമായി വീതിച്ച് നല്‍കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൂറനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബി ബിജു രജിസ്റ്റർ ചെയ്ത് കുറ്റപത്രം ഹാജരാക്കിയ കേസിൽ മാവേലിക്കര ഇൻസ്പെക്ടർ ആയിരുന്ന പി ശ്രീകുമാറും അന്വേഷണം നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.





























