തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ തൊഴിലവസരം വാഗ്ദാനം ചെയ്തുള്ള വ്യാജ രസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്കയുടെ മുന്നറിയിപ്പ്. വ്യാജ വാർത്തയിൽ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പരസ്യങ്ങളിലുളള റിക്രൂട്ട്‌മെന്റ് ഏജന്‍സി, തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്നിവയുടെ നിജസ്ഥിതി പ്രാഥമികമായി ഉറപ്പാക്കേണ്ടതാണ്. വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ (സന്ദര്‍ശനവിസ) വഴിയുളള റിക്രൂട്ട്‌മെന്റ് എന്നിവയിലാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ (https://emigrate.gov.in) എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ അംഗീകാരമുള്ളതാണോയെന്നും നോക്കണം. വിദേശത്തെ തൊഴില്‍സ്ഥാപനത്തിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും ആധികാരികത അതത് രാജ്യത്തിലെ ഇന്ത്യന്‍ എംബസിയുമായോ ഇന്ത്യയിലെ അതത് രാജ്യങ്ങളുടെ എംബസികളുമായോ ഇ-മെയില്‍, ഫോണ്‍ മുഖേന ബന്ധപ്പെട്ട് ഉറപ്പാക്കണം.
തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (പി.ഒ.ഇ) ഓഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പട്ട് പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനും അവസരമുണ്ട്.
കോമണ്‍ സർവീസ് സെന്ററുകള്‍ (https://digitalseva.csc.gov.in/) മുഖേനയോ നേരിട്ടോ വിദേശകാര്യ മന്ത്രാലയത്തിന്റെ മദത്ത് (https://www.madad.gov.in/) പോര്‍ട്ടലിലോ അല്ലെങ്കില്‍ ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലോ ഇരയായവർ വിവരമറിയിക്കണം. കൂടാതെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിലും, നോര്‍ക്കയിലെ ഓപ്പറേഷന്‍ ശുഭയാത്രയിലും, അടുത്തുളള പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കണം.






























