നിരണം : അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ നിരണം വടക്കുംഭാഗം. പനച്ചമൂട്ടിൽ പടിയിൽനിന്ന് ആലപ്പുഴ അതിർത്തിവരെയുള്ള പ്രദേശം ഗതാഗതസൗകര്യങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണ്. തോക്കനടി പാലത്തിന്റെ അവിടെ വരെ ഉണ്ടായിരുന്ന ബസ് സർവീസ് വർഷങ്ങളായി നിലച്ചു. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തകർച്ചയിലായ വ്യാസപുരം പാലം പുനർനിർമിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. 2018-ലെ മഹാപ്രളയത്തെ തുടർന്ന് ബലക്ഷയത്തിലായ പാലത്തിലൂടെ പോകുമ്പോൾ ചെറിയ കുലുക്കം അനുഭവപ്പെടും. പമ്പയാറ്റിൽ നിരണം-തലവടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 30 വർഷത്തോളം പഴക്കമുണ്ട്. ചെറിയ വാഹനങ്ങൾക്ക് മാത്രം കയറാൻ കഴിയുന്ന രീതിയിലാണ് പാലം നിർമിച്ചിട്ടുള്ളത്.
ഒരുസമയം ഒരുവാഹനത്തിന് മാത്രമേ അക്കരെയിലേക്ക് കടക്കാൻ കഴിയൂ. അതിനാൽ ഈ സമയം മറ്റുവാഹനങ്ങൾക്ക് കാത്തുകിടക്കേണ്ട അവസ്ഥയാണ്. മറുവശത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലത്തിന്റെ പകുതിഭാഗം കയറുമ്പോഴാണ് ഇക്കരെനിന്ന് പാലത്തിലേക്ക് കയറുന്ന യാത്രികർ വാഹനം കാണുന്നത്. ഇതോടെ ഒരുഭാഗത്തെ വാഹനം പുറകോട്ട് മാറ്റേണ്ടിവരും. പരിചയസമ്പന്നരായ ഡ്രൈവറല്ലെങ്കിൽ ഗതാഗതക്കുരുക്ക് മാറാൻ മണിക്കൂറുകളെടുക്കും. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികളും തകർച്ചയിലാണ്. ഗതാഗതം പൂർണമായും സാധ്യമാകുന്ന തരത്തിൽ പാലം പുനർനിർമിച്ചാൽ നിരണം, തലവടി പഞ്ചായത്തുകളുടെ വികസനത്തിന് ഗുണകരമാകും.






























