തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ ഇളവ് വരുത്തുന്നതിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ കുമാർ. പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്നാണ് പ്രസിഡൻ്റിന്റെ വാദം. അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തളളിയ സുനിൽ കുമാർ, പുതിയ സംഘടന രൂപീകരിക്കാൻ ശ്രമിച്ച അനിമോനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും പ്രതികരിച്ചു. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ചതെന്ന് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനി മോന്റെ വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ടെന്നിരിക്കെയാണ് മലക്കംമറിച്ചിൽ.
അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ കുമാറിന്റെ വാക്കുകൾ
—
സംഘടനയുടെ പ്രസിഡൻ്റായി 7 വർഷമായി ഞാൻ തുടരുകയാണ്. ആദ്യമായാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. ഒന്നാം പിണറായി സർക്കാർ വന്നപ്പോഴാണ് പൂട്ടിയ ബാറുകൾ തുറന്നത്. ആ സമയത്ത് നിവധി പ്രശ്നങ്ങളുണ്ടായി. അപ്പോഴൊന്നും ഒരു ചർച്ചയും ഉണ്ടായിട്ടില്ല. അപ്പോഴല്ലേ ചർച്ചയുണ്ടാകേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിനെ എതിർക്കുന്ന ആളുകളുണ്ട്. അനിമോൻ ഇതിലൊരാളാണ്. കെട്ടിടം വാങ്ങാനുള്ള കാലാവധി 30 ന് കഴിയും 4 കോടിയാണ് പിരിച്ചത്. ബാക്കി പണം എക്സി ക്യൂട്ടീവ് അംഗങ്ങൾ ലോൺ ആയി തരാൻ പറഞ്ഞു. ഇടുക്കി ജില്ലയിൽ നിന്നാണ് പിരിവ് കുറവ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ഇക്കാര്യത്തെ കുറിച്ചാണ് പറഞ്ഞത്.
അനിമോനും കൊല്ലത്തുള്ള ആൾക്കാരും ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാൻ ശ്രമിച്ചു. ഇതിനായി സമാന്തര പ്രവർത്തനം നടക്കുന്നുണ്ട്. ഇന്നലെ അനി മോനെ സസ്പെന്റ് ചെയ്തിരുന്നു. അതിന് ശേഷം യോഗത്തിൽ നിന്നും പുറത്ത് പോയതിന് ശേഷമാണ് ഓഡിയോയിട്ടത്. ഡ്രൈ ഡേ മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പുറത്ത് വന്നത് അനിമോൻ്റെ ശബ്ദം ആണോയെന്ന് ഉറപ്പില്ല. 650 അംഗങ്ങളുളള സംഘടനയായിരുന്നിട്ടും കെട്ടിടം വാങ്ങുന്നതിനായി നാലര കോടിയേ പിരിച്ചുള്ളൂ. സസ്പെൻസ് ചെയ്യപ്പെടുന്നവർക്ക് എന്തും പറയാം. ഒരു സംഘടനയും പണം ആവശ്യപ്പെട്ടിട്ടില്ല. വ്യക്തിപരമായി ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആർക്ക് പണം കൊടുക്കണം? സർക്കാരിന് തനിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അതിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുൻ കൂട്ടി നിശ്ചിച്ച പ്രകാരമുള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും തെരെഞ്ഞെടുപ്പ് സമയത്ത് ഫണ്ട് പിരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.