തിരുവനന്തപുരം: എ.എ. റഹീം എം. പി അടക്കമുളള സി. പി. എം നേതാക്കള്‍ പ്രതികളായ പൊതുമുതല്‍ നശിപ്പിക്കല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി ഉത്തരവ്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് സര്‍ക്കാരിന്റെ ആവശ്യം തളളിയത്. ഇതേ ആവശ്യം ഉന്നയിച്ച് ആദ്യം സര്‍ക്കാര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിച്ചിരുന്നു. ഇതിനെതിരായ അപ്പീലാണ് ഇന്നലെ തള്ളിയത്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സര്‍ക്കാരിനേറ്റ രണ്ടാമത്തെ തിരിച്ചടിയാണ് ഈ ഉത്തരവ്.
എ. എ. റഹീമിനു പുറമെ സി.പി.എം നേതാക്കളായ ബാലമുരളി, ബെന്‍ഡാര്‍വിന്‍, സാജ് കൃഷ്ണ അടക്കം 22 പ്രതികളുള്ള കേസ് പൊതുതാത്പര്യം മുന്‍നിർത്തി പിന്‍വലിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നിയമസഭാ കൈയാങ്കളിക്കേസിലും ഇതേ ആവശ്യമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. 2011 ജൂണ്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരായുളള എസ്.എഫ്.ഐ മാര്‍ച്ചിനിടെയാണ് യൂണിവേഴ്സിറ്റി കോളേജിന് മുന്‍വശത്ത് വെച്ച് എ. എ. റഹീമിന്റെ നേതൃത്വത്തില്‍ പ്രതികള്‍ പോലീസിന് നേരെ കരിങ്കല്‍ ചീളുകളും സ്‌ഫോടക വസ്തുക്കളും വലിച്ചെറിഞ്ഞത്.
അന്നത്തെ ഡി. സി. പി ആയിരുന്ന ജോളി ചെറിയാനും പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ എ. എസ്. ഐ രാജേന്ദ്രനും ഗുരുതരമായി പരിക്കേറ്റു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ടാറ്റാ സുമോയുടെ ചില്ല് കല്ലേറില്‍ തകര്‍ന്നു. ഇതിലൂടെ സര്‍ക്കാരിന് 9271 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സര്‍ക്കാര്‍ അപ്പീല്‍ കോടതി തള്ളിയതോടെ പ്രതികളോട് വിചാരണയ്ക്ക് ഹാജരാകാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. അഭിനിമോള്‍ ഉത്തരവിട്ടു.





























