കണ്ണൂർ ; മാധ്യമപ്രവർത്തകനെ ബിൻ ലാദനുമായി എം.വി ജയരാജൻ ചേർത്തുപറഞ്ഞതിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വംശീയ അധിക്ഷേപം സംബന്ധിച്ച് എം.വി ജയരാജനോട് ചോദിച്ചിരുന്നുവെന്നും എന്നാൽ അധിക്ഷേപമല്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിൻലാദന്റെ പേര് പറഞ്ഞത് വംശീയമല്ലെന്നും ലാദൻ തീവ്രവാദിയാണെന്നും സിപിഎം സെക്രട്ടറി പറഞ്ഞു. സംഭവത്തിൽ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നും പേരിൻറകത്തുള്ള ‘ബിൻ’ വെച്ച് പറഞ്ഞുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വംശീയതയും വർഗീയതയും രണ്ടായി കാണണമെന്നും പ്രത്യേക മതത്തെ കണ്ടല്ല വിമർശനമെന്നും ചൂണ്ടിക്കാട്ടി. എം.വി ജയരാജന്റെ പരാമർശത്തെ ന്യായീകരിക്കുകയാണോയെന്ന ചോദ്യത്തിന് അതേയെന്നും അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ ഒരാളെ പേര് കൊണ്ടോ നിറം കൊണ്ടോ വേർതിരിച്ചു കാണിക്കുന്നത് പാർട്ടിയുടെ നയമല്ലെന്നും സെക്രട്ടറി ആവർത്തിച്ചു. അതേസമയം, വനിതാ മാധ്യമ പ്രവർത്തകക്ക് നേരെയുള്ള സൈബർ ആക്രമണമത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്നും പറഞ്ഞു.
പേരിന്റെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുന്നത് സി.പി.എമ്മിന്റെ നയമല്ലെന്ന് എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. ലാദൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലേഖകനെയായിരുന്നു സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി അധിക്ഷേപിച്ചത്. കണ്ണൂരിൽ വെച്ചായിരുന്നു ഏഷ്യാനെറ്റ് റിപ്പോർട്ടറെ നൗഫൽ ബിൻ ലാദൻ എന്നുവിളിക്കട്ടെ എന്ന് ജയരാജൻ ചോദിച്ചത്. വ്യാജ വാർത്താ വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം.വി ജയരാജന്റെ വിവാദ പരാമർശം.