തിരുവനന്തപുരം: സ്വയം നേടിയെടുത്ത അറിവുകൾ കൊണ്ട് സിമൻ്റ് ശില്പങ്ങളും, പുട്ടി കൊണ്ടുള്ള ത്രീഡി മ്യൂറൽ ചിത്രങ്ങളും നിർമ്മിച്ച് എടുക്കുകയാണ് വെള്ളായണി കീർത്തി നഗറിൽ ഹരിശ്രീ ചോം വിളാകത്ത് വീട്ടിൽ ശക്തിധരൻ കലാവതി ദമ്പതികളുടെ ഇളയ മകൻ ശ്രീനാഥ് എസ് കെ എന്ന 29 കാരൻ. 2012 ലാണ് ശ്രീനാഥ് ശില്പ നിർമാണത്തിലെ പരീക്ഷണങ്ങൾ തുടങ്ങുന്നത്. മെരിലാൻഡ് സ്റ്റുഡിയോയിലെ ആർട്ട് ഡയറക്ടർ ആയിരുന്ന അപ്പൂപ്പൻ സോമശേഖരൻ നായരിൽ നിന്നാണ് ശില്പ നിർമാണത്തിന്റെ ബാലപാഠങ്ങൾ ശ്രീനാഥ് പഠിച്ചത്.
പേപ്പറുകൾ കൊണ്ട് രൂപങ്ങളും ശില്പങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയായിരുന്നു തുടക്കം. പിന്നീട് അത് സിമൻറ് ശിൽപ്പങ്ങളിലേക്ക് മാറി. 2015 ആയപ്പോഴേക്കും ശിൽപ്പ നിർമ്മാണം ശ്രീനാഥ് തൻ്റെ തൊഴിലാക്കി മാറ്റി. ഈ കലയോടുള്ള താല്പര്യം ആണ് മറ്റ് ജോലികൾ ഉപേക്ഷിച്ച് ഇതിലേക്ക് തിരിയാൻ കാരണമെന്ന് ശ്രീനാഥ് ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
പല പരീക്ഷണങ്ങളും നടത്തി അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ ശ്രീനാഥിന് മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായി. വീടുകളുടെ ചുമരുകളിൽ പുട്ടി കൊണ്ട് ചെയ്യുന്ന ഡിസൈനുകൾ എന്തുകൊണ്ട് കട്ടിയുള്ള ബോർഡുകളിൽ ചെയ്തുകൂടാ എന്ന ആശയമാണ് ശ്രീനാഥിനെ ഇതു പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ പുട്ടി ഉപയോഗിച്ച് ത്രീഡി മ്യൂറൽ രൂപങ്ങൾ ഉണ്ടാക്കി അവ ഫ്രെയിം ചെയ്യുന്ന രീതി പരീക്ഷിച്ചു നോക്കി. ഇതിന് ആവശ്യക്കാർ വന്നതോടെ ഇതിലേക്ക് ശ്രദ്ധ തിരിച്ച ശ്രീനാഥ് ഇതിനോടകം ഇത്തരത്തിൽ നൂറിലേറെ മ്യൂറൽ ചിത്രങ്ങൾ നിർമ്മിച്ചു കഴിഞ്ഞു.