തിരുവല്ല : തിരുവല്ല നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തലവടി വാഴയിൽ വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി (60) ആണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ മുപ്പതാം തീയതി പുലർച്ചയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുമ്പിൽ ഉണ്ടായിരുന്ന കാണിക്ക വഞ്ചികൾ അടക്കം കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപ ഇയാൾ കവർന്നിരുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നടത്തിയ കവർച്ചയെ തുടർന്ന് രണ്ടാഴ്ച മുമ്പ് മാത്തുക്കുട്ടി പുന്നപ്ര പോലീസിന്റെ പിടിയിലായി. ഈ വിവരം അറിഞ്ഞ പുളിക്കീഴ് പോലീസ് പുന്നപ്ര സ്റ്റേഷനിൽ എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ആലപ്പുഴ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ റിമാന്റ് കാലാവധി അവസാനിച്ചതോടെ, പുളിക്കീഴ് എസ് ഐ കെ സുരേന്ദ്രൻ, സി.പി.ഒ മാരായ സി.ആർ രവികുമാർ, രഞ്ചു കൃഷ്ണൻ, എസ്. അലോക് എന്നിവർ അടങ്ങുന്ന സംഘം ജയിലിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊണ്ടുവന്നതറിഞ്ഞ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സമീപവാസികളും സ്ഥലത്തെത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും മോഷണ ശേഷം നാടുവിടുന്നതും പതിവാക്കിയിരുന്നതിനാൽ പ്രതിയെ പിടികൂടുന്നതിന് പോലീസിന് കാലതാമസം നേരിട്ടിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന പണവുമായി ട്രെയിൻ മാർഗ്ഗം മാഹിയിലേക്ക് കടന്ന് ആർഭാട ജീവിതം നയിക്കുന്നതായിരുന്നു പ്രതിയുടെ രീതി എന്ന് എസ്.ഐ കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.