കണ്ണൂർ : യുഡിഎഫ് സ്ഥാനാർത്ഥിയായി കെ സുധാകരൻ കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കണ്ണൂരിൽ ഇത്തവണ പോരാട്ടം കനക്കും. പാർട്ടിയുടെ ഉരുക്കുകോട്ടയിൽ ജില്ലാ സെക്രട്ടറി എം വി ജയരാജനെ തന്നെ പോരിനിറക്കിയാണ് സിപിഎമ്മിന്റെ പട നീക്കം. കരുത്തന്മാരുടെ അങ്കക്കളത്തിൽ ആവനാഴിയിലെ അവസാന അമ്പും പ്രയോഗിച്ചാവും കണ്ണൂരിൽ ഇത്തവണ ഇരു മുന്നണികളുടെയും തെരഞ്ഞെടുപ്പ് പോരാട്ടം.
ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന് കെ സുധാകരൻ സമ്മതം മൂളിയാൽ കണ്ണൂരിൽ ഇത്തവണ കളം കൊഴുക്കും. കണ്ണൂർ രാഷട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് കരുത്തന്മാർ തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടുന്നുവെന്നാതാവും പ്രത്യേകത. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം തുടങ്ങി. മത സാമുദായിക നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവരുമായുളള കൂടിക്കാഴ്ചയിലാണ് ജയരാജൻ.






























