ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ. അടുത്ത നീറ്റ് യുജി പരീക്ഷയ്ക്ക് പുതിയ പ്രോട്ടോക്കോൾ പ്രകാരം വിദഗ്ധരെ നിയമിക്കും. ഇതിനിടെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ ചോദ്യങ്ങളിൽ പിഴവെന്ന ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ UPSC-ക്ക് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മെയിൻസ് പരീക്ഷ നടക്കാനിരിക്കെയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. എൻടിഎ ആസ്ഥാനം ഒഖ്‌ലയിൽ നിന്ന് മിന്റോ റോഡിലേക്ക് മാറ്റും. UGC നെറ്റ് പരീക്ഷയിലെ വീഴ്ച് എൻ ടി എ മനപ്പൂർവം മറച്ചുവെച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
ജൂൺ 22-നും 30 നുമിടയിലാണ് 87 വിഷയങ്ങളുടെ യുജിസി നെറ്റ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതിയുമായി വിദ്യാർഥികൾ രംഗത്ത് എത്തി. എന്നാൽ ഗുരുതര വീഴ്ചകൾ മുൻകൂട്ടി അറിഞ്ഞിട്ടും നാഷണൽ ടെസ്റ്റിങ് ഏജൻസി മനപ്പൂർവം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. നീറ്റ് – യു.ജി. പുനഃപരീക്ഷ നടത്തേണ്ടി വന്നതിന്റെ നാണക്കേടിൽ നിൽക്കേ നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിക്കുന്നത് കൂടുതൽ തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലായിരുന്നു നടപടി. പരീക്ഷാക്രമക്കേടുകളുയർത്തി ജന്തർമന്തറിൽ സിജെപിയുടെ വിദ്യാർഥി പ്രക്ഷോഭവും നടക്കുന്നുണ്ടായിരുന്നു.
സെപ്റ്റംബർ ഒൻപതിനും പത്തിനുമായി പുനഃപരീക്ഷ നടത്തുമ്പോൾ തയ്യാറെടുക്കാൻ വിദ്യാർഥികൾക്ക് കിട്ടുന്നത് മൂന്നാഴ്ചമാത്രമാണ്. അതേസമയം,നാമ മാത്രമായ നടപടികൾ കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥി സംഘടനകൾ.































