പത്തനംതിട്ട : അധ്യാപകരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും അധികാരത്തിന്റെ ധാഷ്ട്യം ഉപയോഗിച്ച് നടത്തുന്ന ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് എൻ ടി യു. അധ്യാപകരുടെ ആരോഗ്യ സംരക്ഷണത്തിനായി തുടങ്ങിയ മെഡിസിപ്പ് പദ്ധതി തന്നെ ഇതിനൊരു ഉദാഹരണമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം മനോജ്. ബി പറഞ്ഞു. അധ്യാപക സംഘടനകളുടെയോ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയോ അഭിപ്രായം ആരായാതെ തുടർച്ചയായ ആറാം പ്രവൃത്തിദിവസങ്ങളായ ശനിയാഴ്ചകൾ പോലും ഉൾപ്പെടുത്തി 220 അധ്യയന ദിവസങ്ങൾ ഉൾപ്പെട്ട അക്കാദമിക് കലണ്ടർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. അശാസ്ത്രീയവും 2010ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമായ അക്കാദമിക് കലണ്ടർ കോടതി റദാക്കിയത് സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്.
അധ്യാപകരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസിപ്പ് പരിഷ്കരിക്കുക, ഉച്ചഭക്ഷണ പദ്ധതി തുക കാലോചിതമായി പരിഷ്കരിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകരുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങൾ ഉയർത്തിപിടിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനൽ കുമാർ ജി സ്വാഗതവും പറഞ്ഞു. പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി സലികുമാർ കെ വി, ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി നായർ, സംസ്ഥാന സമിതി അംഗം ശ്രീമതി ഗിരിജ ദേവി എസ്, കെ എ വിജയകുമാർ, ഡോ രമേഷ് ആർ എന്നിവർ ആശംസകൾ പറഞ്ഞു.






























