പത്തനംതിട്ട : പുഷ്പഗിരിയില്‍ നഴ്സായ യുവതി കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ചുവെന്ന് ലോക്കല്‍ പോലീസ് കണ്ണുമടച്ച് വിധിയെഴുതിയപ്പോള്‍ അതൊരു കൊലപാതകമാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ആയിരുന്നു. അന്ന് ഡി.വൈ.എസ്.പി യായിരുന്ന ആര്‍.ജോസ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എസ്‌പി യായിരുന്ന കെ.ജി സൈമണിന് കൈമാറി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലോക്കല്‍ പോലീസ് കാണാതെപോയ തെളിവുകള്‍ അക്കമിട്ട് നിരത്തി ഇതൊരു കൊലപാതകം തന്നെയെന്ന് സമര്‍ഥിക്കുന്നതായിരുന്നു ജോസിന്റെ റിപ്പോര്‍ട്ട്.
കൊല നടത്തിയത് ആരുമാകാം ഒന്നുകില്‍ കാമുകന്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും. റിപ്പോര്‍ട്ടിലെ വസ്തുത മനസിലാക്കിയ എസ്‌പി കെ.ജി സൈമണ്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അതോടെ രണ്ടു വര്‍ഷത്തിന് ശേഷം യഥാര്‍ഥ കൊലപാതകി പിടിയിലായി. കാമുകന്‍ ടിജിന്‍ ജോസഫ് കുറ്റക്കരനല്ലന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലാകാന്‍ കാരണമായത് ക്രൈംബ്രാഞ്ചിലെ രണ്ടു ഡി.വൈ.എസ്.പി മാരുടെ മികവ് കൊണ്ടായിരുന്നു.
കേസ് ആദ്യം കൈമാറിയത് ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി യായിരുന്ന സുധാകരന്‍ പിള്ളയ്ക്കായിരുന്നു. ഒരു തവണ സംഭവം നടന്ന വീട്ടിലെത്തി മടങ്ങിയ അദ്ദേഹം ലോക്കല്‍ പോലീസിന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെ അന്വേഷണം വഴിമുട്ടി. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ ഇടയ്ക്കിടെ വിളിക്കാന്‍ തുടങ്ങിയതോടെ ഡി.വൈ.എസ്.പി പൊട്ടിത്തെറിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നിട്ട് നോക്കാം. നിങ്ങള്‍ ഇടയ്ക്കിടെ വിളിച്ചു ശല്യം ചെയ്യേണ്ടതില്ല എന്നായിരുന്നു ഡി.വൈ.എസ്.പി യുടെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തോടെ സുധാകരന്‍ പിള്ള മാറി. പകരം വന്നത് ആര്‍.പ്രതാപന്‍ നായരായിരുന്നു. കുറ്റാന്വേഷണ മികവിന് അനേകം റിവാര്‍ഡുകള്‍ നേടിയിട്ടുള്ള പ്രതാപന്‍ നായര്‍ ഈ കേസ് വിശദമായി പഠിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇരുത്തി വായിച്ച ശേഷം അദ്ദേഹം ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചു. പക്ഷേ, കൊന്നതാര്? സംശയിക്കപ്പെടുന്ന കാമുകന്റെ ഡിഎന്‍എ മൃതദേഹത്തില്‍ നിന്ന് കിട്ടിയതുമായി യോജിക്കുന്നില്ല. മൃതദേഹത്തിന്റെ കഴുത്തിലെ കുരുക്കില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കി. ഇതൊരിക്കലും ആത്മഹത്യ ചെയ്യാന്‍ പോകുന്നയാള്‍ ഉണ്ടാക്കുന്ന കുടുക്കല്ല. ഒരിക്കലും അഴിയാത്ത വിധമുള്ള ഊരാക്കുടുക്ക്. ലോറികളില്‍ തടി അടുക്കി കെട്ടുമ്പോള്‍ മരം വെട്ടുകാര്‍ ഇടുന്ന തരത്തിലുള്ള കുടുക്കായിരുന്നു അത്.
മരക്കച്ചവടക്കാരനായ നസീര്‍ സംഭവ ദിവസം പരിസരത്തുണ്ടായിരുന്നുവെന്ന മൊഴി കൂടിയായതോടെ അയാളെ ആദ്യം മുതല്‍ പ്രതാപന്‍ നായര്‍ സംശയിച്ചു തുടങ്ങി. അന്വേഷണം പുരോഗമിക്കുമ്പോള്‍ പ്രതാപന്‍ നായര്‍ക്ക് മാറ്റമായി. പകരം വന്ന ജോഫി ഇതേ വേഗത്തില്‍ തന്നെ അന്വേഷണം തുടര്‍ന്നു. ഇതിനിടെ ഡിഎന്‍എ പരിശോധനാ ഫലം വന്നു. കൊല്ലപ്പെട്ട യുവതിയുടെ നഖത്തിന് അടിയിലുണ്ടായിരുന്ന ഡിഎന്‍എയും നസീറിന്റെ സാമ്പിളും മാച്ച് ആയി. പിന്നെ എല്ലാം ചടങ്ങ്. വിശദമായ ചോദ്യം ചെയ്യലില്‍ നസീര്‍ കൊന്ന രീതിയും വിവരിച്ചു.
പ്രകൃതി വിരുദ്ധ പീഡനം നസീറിന് ഹരമായിരുന്നു. ആ രീതികളെല്ലാം അയാള്‍ യുവതിയില്‍ പരീക്ഷിച്ചു. ശരീരത്തില്‍ 53 ഉം ജനനേന്ദ്രിയത്തില്‍ ആറും മുറിവുകള്‍ ഉണ്ടായത് അങ്ങനെയാണ്. പ്രകൃതി വിരുദ്ധ പീഡനത്തില്‍ ഉണ്ടായ മുറിവുകള്‍ വേറെയുമുണ്ടായിരുന്നു. ക്രൂരമായ പീഡനം നടത്തിയ ശേഷം ജീവനോടെയാണ് ഇയാള്‍ യുവതിയെ കെട്ടിത്തൂക്കിയത്. ഇതാണ് ആത്മഹത്യയുടെ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടാകാന്‍ കാരണമായത്.
നസീര്‍ നാട്ടില്‍ അറിയപ്പെടുന്ന ക്രിമിനലാണ്. മണ്ണു കടത്തായിരുന്നു നേരത്തേ തൊഴില്‍. പിന്നീട് തടിക്കച്ചവടമായി. ഇയാള്‍ക്കെതിരേ നേരത്തേയും കേസുകള്‍ ഉണ്ടായിരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ലോക്കല്‍ പോലീസ് വിധി എഴുതിയതോടെ രക്ഷപ്പെട്ടെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്താണ് പിടിവീണത്.