തൃശൂർ: സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ തമ്മിലുള്ള ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചർച്ച. യുഎൻഎ ഭാരവാഹികൾ, സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ശമ്പള വർധനവിൽ പൊതുജനാഭിപ്രായം തേടിയുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ യുഎൻഎ സമരത്തെ തുടർന്ന് ചില മാനേജ്മെന്റുകൾ ശമ്പളം വർധിപ്പിച്ചിരുന്നു. എന്നാൽ തൃശൂർ അമല ജൂബിലി ആശുപത്രികൾ ഇതിൽ നിന്നും വിട്ട് നിന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടന സമരം കടുപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുഎൻഎ പ്രതിനിധികളുമായി ആരോഗ്യവകുപ്പിൻ്റെ ചർച്ച.
തൃശ്ശൂരിൽ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ തൊഴിൽ പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ നേഴ്‌സുമാർ നടത്തിയ സമരത്തിൽ സംഘർഷമുണ്ടാവുകയും കലക്ട്രേറ്റിൽ പ്രവേശിച്ച നഴ്‌സുമാർക്കെതിരെ പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ ലേബർ ഓഫീസ് നേഴ്‌സുമാർ ഉപരോധിച്ചു.





























