ഇടുക്കി : വാഗമൺ ഓഫ് റോഡ് കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായേക്കില്ല. ഓഫ് റോഡ് റെയ്സിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആർടിഒ നോട്ടീസ് നൽകിയിരുന്നത്. ഇന്ന് ഹാജരാകുമെന്നാണ് ജോജു നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ ഇതിനകം ജാമ്യം എടുത്തുകഴിഞ്ഞു.
കളക്ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്കെതിരായ കേസ്. ഇതോടൊപ്പം സംഘടകർക്കെതിരെയും സ്‌ഥലം ഉടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. ജോജു ജോർജ് അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡിൽ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി.
ഇതേത്തുടർന്നാണ് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഇത്. പൊതു സ്ഥലമാണോ അതോ സ്വകാര്യ സ്ഥലത്താണോ എന്നത് സംബന്ധിച്ചും പരിശോധന നടത്തും. മോട്ടോർ വാഹന വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചത്.