റാന്നി: കളഞ്ഞു കിട്ടിയ പണവും, ലോട്ടറി ടിക്കറ്റുകളും രേഖകളുമടങ്ങിയ ബാഗ് ഉടമയായ ലോട്ടറി വിൽപനക്കാരന്തിരികെ നൽകി വയോധികൻ മാതൃക കാട്ടി. ചെല്ലക്കാട് പാലയ്ക്കൽ വീട്ടിൽ രാജൻ(64) ആണ് തന്റ ഇരുചക്ര വാഹനത്തിൽ നിന്നും ബാഗ്, പണം, ലോട്ടറി ടിക്കറ്റുകൾ,ആധാർ, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കിട്ടിയത്.
കഴിഞ്ഞ ദിവസം രാവിലെ രാജൻ ചെല്ലക്കാട് വീട്ടിൽ നിന്നും അങ്ങാടി ശാലീശ്വരം ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ യാത്രക്കിടെ ചെത്തോംങ്കരയിൽ വച്ച് അപരിചതനായ മോഹനനേയും കൂടെ കൂട്ടുകയായിരുന്നു. ക്ഷേത്രത്തിൽ എത്തിയ ശേഷമാണ് സ്കൂട്ടറിന്റ പിൻസീറ്റിന്റ വശത്തായി ഒരു ബാഗ് കണ്ടെത്തിയത്. ബാഗ് പരിശോധിച്ചപ്പോള്‍ പണവും , ലോട്ടറി ടിക്കറ്റും രേഖകളും ആണെന്ന് മനസിലായി. താൻ ലിഫ്റ്റ് നൽകിയ അപരിചതനായ ആളിന്റേതാവുമെന്ന് കരുതി. ഉടന്‍ തന്റ വാർഡിലെ മുൻ മെംബർ അനു ടി. ശാമുവേലിനെ വിളിച്ചു വിവരമറിയിച്ചു. അദേഹം ഇടപെട്ട് ഉടൻ തന്നെ ലോട്ടറി വിൽപ്പനക്കാരനെ കണ്ടെത്തി ബാഗ് കൈമാറുകയായിരുന്നു. തിരികെ കിട്ടിയലോട്ടറി ടിക്കറ്റ് വിൽപന നടത്തിയതിൽ അന്നേ ദിവസം 25000 രൂപാ അടിച്ചു.