ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ സരാഗൊണ്ടി ഗ്രാമത്തിൽ മകനെപ്പോലെ വളര്‍ത്തിയ അരയാൽ വെട്ടിയതിൽ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന വൃദ്ധയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുറിച്ചിട്ട ഒരു മരത്തിന്റെ കുറ്റിയിൽ കെട്ടിപ്പിടിച്ച് കരയുന്ന ദൃശ്യങ്ങൾ ഏവരെയും വേദനയിലാഴ്ത്തി. ‘വളരെ ഹൃദയഭേദക രംഗം ഒരു വൃദ്ധയായ സ്ത്രീ 20 വർഷങ്ങൾക്ക് മുൻപ് നട്ട അരയാൽ മുറിച്ച് കളഞ്ഞതിന് കരയുന്നു. ഇത് ഛത്തീസ്ഗഢിലാണ് സംഭവിച്ചത്. മനുഷ്യർ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്നു’ എന്ന് കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിഞ്ചുവും വീഡിയോ പങ്കുവെച്ചു.
ചുവട് വെച്ച് വെട്ടിവീഴ്ത്തിയ ഒരു മരത്തിന്റെ കുറ്റിയിൽ പിടിച്ച് ഒരു വൃദ്ധയായി സ്ത്രീ കരയുന്നതും വീഡിയോയിൽ കേൾക്കാം. കരച്ചിടക്കാനാകാതെ ഏങ്ങലടിച്ച് കരയുമ്പോൾ പലപ്പോഴും അവരുടെ ശബ്ദം മുറിഞ്ഞ് പോകുന്നുണ്ട്. സമീപത്ത് നിന്ന് മറ്റാരുടെയോക്കെയോ ശബ്ദവും വാഹനങ്ങളുടെയും മെഷ്യനുകളുടെയും ശബ്ദവും കേൾക്കാം. അരയാൽ വെട്ടിമാറ്റി നിമിഷങ്ങൾക്കുള്ളിലാണ് ഈ ദൃശ്യങ്ങളെന്ന് വീഡിയോയിൽ വ്യക്തമാണ്.






























