റാന്നി : കാട്ടാനശല്യത്തില്‍ ജീവനും കൃഷിയും സംരക്ഷിക്കാനാകാതെ വലഞ്ഞ് ഒളികല്ല് നിവാസികള്‍. ഒരു മാസമായി പ്രദേശത്തെ ആണുങ്ങൾക്ക് ഉറക്കം ഇല്ലാതെ ആയിട്ട്. വീട്ടുകാരെയും കൃഷിയേയും സംരക്ഷിക്കാൻ ഉറക്കം കളഞ്ഞു കാത്തിരിക്കുകയാണ് അവര്‍. പകൽ ജോലി കൂടി ചെയ്യണ്ടതായി ഉള്ളത് കൊണ്ട് ആരോഗ്യവും ക്ഷയിക്കുന്നു. കല്ലാറ് കടന്ന് ആനകളെത്തി കൃഷിയും കാര്‍ഷിക വിളയും നശിപ്പിച്ച് ശേഷം നേരം വെളുക്കുന്നതോടെ ആന മടങ്ങും. കല്ലാര്‍ നിറഞ്ഞ് ഇരുകരമുട്ടി ഒഴുകിയ രണ്ടു ദിവസം മാത്രമാണ് ഇവിടേക്ക് ആന എത്താതെ ഇരുന്നത്. ആനയെത്തിയ വിവരം വനം ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ എപ്പഴെങ്കിലും പ്രദേശത്തെത്തി തലകാട്ടി മടങ്ങുന്നതാണ് അവരുടെ ഉത്തരവാദിത്വം എന്നാണ് നാട്ടുകാരുടെ പക്ഷം.
കാടു വിട്ട് നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആനയെ ഏല്ലാം വാരിക്കുഴി ഉണ്ടാക്കി പിടിച്ചുകൊണ്ട് കോന്നി ആന കൂട്ടിലേക്ക് മാറ്റുക എന്ന ഒളികല്ല് സ്വദേശി രാജേഷിന്‍റെ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആന ശല്യം മൂലം റബര്‍ ടാപ്പിംങ് മുടങ്ങിയ നിലയിലാണെന്നും കര്‍ഷകര്‍ പറയുന്നു. ഇതുവരേയും ആരുടേയും ജീവന്‍ നഷ്ടമായിട്ടില്ലെന്നതാണ് നാട്ടുകാരുടെ ഏക ആശ്വാസം. വനാതിര്‍ത്തികളില്‍ കിടങ്ങുകള്‍ കുഴിക്കുകയോ വൈദ്യുതി വേലി സ്ഥാപിക്കുകയോ വേണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. പ്രദേശത്തുകൂടി സ്ഥാപിച്ച വൈദ്യുത വേലികള്‍ എല്ലാം തകര്‍ന്ന നിലയിലാണ്. കാര്‍ഷിക വിളകള്‍ എല്ലാം വെട്ടി ഭൂമി മരുഭൂമി പോലെ ആക്കിയാലെങ്കിലും ആന ശല്യത്തില്‍ നിന്നും രക്ഷപെടാന്‍ ആകുമോയെന്നും ചിന്തിക്കുകയാണിപ്പോള്‍ നാട്ടുകാര്‍.






























