ടെഹ്റാൻ: ഹോർമുസിൽ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാൻ. ഹോർമുസ് ഭാവിയിൽ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ചർച്ചകൾ പൂർത്തിയാക്കി. ഇറാൻ – അമേരിക്ക ധാരണ പാലിച്ച്, സ്വതന്ത്രതവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കും. വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചർച്ച ചെയ്തെന്നും ഒമാൻ – ഇറാൻ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഹോർമുസിനെ സംബന്ധിച്ച് വലിയ ചർച്ച ലോകത്ത് നടക്കവെയാണ് ഒമാന്റെ പ്രസ്താവന. ഹോർമുസ് തങ്ങൾ നിയന്ത്രിക്കുമെന്ന് ഇറാൻ ആവർത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്നാണ് അമേരിക്ക പറയുന്നത്. കരാർ പാലിച്ചില്ലെങ്കിൽ ചെയ്യേണ്ടത് ചെയ്യുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഫണ്ട്, അമേരിക്കൻ ഉൽപ്പങ്ങൾ വാങ്ങാൻ ചെലവഴിക്കുമെന്ന പ്രസ്താവന, ഇറാന്റെ ചർച്ചകളെ നയിച്ച സംഘത്തോട് രാജ്യത്ത് എതിർപ്പുയരാൻ ഇടയാക്കി.
ഇറാൻ – ഗൾഫ് ബന്ധത്തിൽ അതീവ ഗൗരവമുള്ള നിലപാടാണ് ഖത്തർ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇറാൻ അയൽ രാജ്യമാണെന്നും മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇറാനുമായി ചർച്ച അനിവാര്യമാണെന്നും ഷെയ്ഖ് മുഹമ്മദ് അബ്ദുറഹ്മാൻ ജാസിം അൽതാനി പറഞ്ഞു. ഗൾഫിന് പുതിയ സുരക്ഷാ ചട്ടക്കൂടും ഒറ്റക്കെട്ടായ കാഴ്ച്ചപ്പാടും വേണമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ – അമേരിക്ക ചർച്ചകളിലെ ഗൾഫ് നയം സംബന്ധിച്ച് സുപ്രധാനമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി യുഎഇ, ബഹറൈൻ, ഖത്തർ രാഷ്ട്രങ്ങളിൽ നടത്തുന്ന സന്ദർശനം.





























