തിരുവല്ല : ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതു മൂലം മരണമടഞ്ഞ തലവടി ഇല്ലത്ത്പറമ്പിൽ ഇ.ആർ ഓമനക്കുട്ടന്റെ (50) മൃതദേഹം സംസ്ക്കരിച്ചു. ഡെക്കറേഷൻ തൊഴിലാളിയായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും വെള്ളപ്പൊക്കം തടസ്സമായിരുന്നു. മൃതദേഹം ഇന്നലെ രാവിലെ തലവടി പഞ്ചായത്ത് 8-ാം വാർഡിൽ ഇല്ലത്ത്പറമ്പിൽ വീട്ടിലെത്തിച്ചു. നിലവിൽ വീട്ടിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടും നൂറ് കണക്കിന് പ്രദേശവാസികളും രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തകരും പഞ്ചായത്ത് പ്രതിനിധികളും ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തി.
നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടന്നതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ – ബീന, മറ്റൊരു മകൾ പ്രവീണ. മരുമകൻ – സജി.