തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ സാമൂഹിക വ്യാപനമുണ്ടായെന്ന് സൂചന. കോഴിക്കോട് നടത്തിയ ഒരു പരിശോധനയിൽ 51 പേരിൽ 38 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചതോടെയാണ് സാമൂഹിക വ്യാപനമെന്ന സൂചന ലഭിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പോസിറ്റീവായ 51 പേരില്‍ നടത്തിയ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റില്‍ 38 പേരുടെ (75 %) ഫലം പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഇത്രയും പേര്‍ക്ക് ഒമിക്രോണ്‍ ഉണ്ടെന്നത് സമൂഹത്തില്‍ കൂടുതല്‍പേര്‍ ഒമിക്രോണ്‍ ബാധിതരാണെന്നതിന്റെ സൂചനയാണെന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധനായ ഡോ.അനൂപ് കുമാര്‍ പറഞ്ഞു. വരുന്ന രണ്ടാഴച്ചക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോവാനും ടിപിആര്‍ 50 ശതമാനത്തിന് മുകളിലെത്താനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൊവിഡ് പോസിറ്റീവായി വരുന്നവരില്‍ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി ഒമിക്രോണ്‍ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ വ്യാപനം ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. ഒമിക്രോണ്‍ സാമൂഹിക വ്യാപനമെന്നത് ആരോഗ്യവകുപ്പ് സമ്മതിക്കുന്നില്ലെങ്കിലും കണക്കുകള്‍ പ്രകാരം സാമൂഹിക വ്യാപനമുണ്ടായെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അതേസമയം തൃശൂർ എൻജിനീയറിങ് കോളേജിൽ മുപ്പത് വിദ്യാർത്ഥികൾക്ക് ഒന്നിച്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വനിതകളുടെയും പുരുഷൻമാരുടെയും ഹോസ്റ്റലുകൾ അടച്ചു. ഇത്രയും കുട്ടികൾക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്റർ ആയി മാറിയിരിക്കുകയാണ് ഗവ.എന്‍ജിനിയറിംഗ് കോളജ്. രോഗം ബാധിച്ചവരില്‍ 11 പേര്‍ പെണ്കുട്ടികളാണ്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ പരിശോധനകളുടെ ഫലം വന്നിട്ടില്ല. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കോളജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ടിപിആര്‍ 25% കടന്നു. നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.