തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ ശമ്പളപ്രതിസന്ധി രൂക്ഷമായിരിക്കെ ഇത്തവണയും ഓണം ബോണസ് മുടങ്ങിയേക്കും. ഓണത്തിന് മുൻപ് ശമ്പളം തന്നെ നൽകാൻ കഴിഞ്ഞാൽ ഭാഗ്യമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. അതേസമയം, യൂണിയനുകൾക്കെതിരെ സി.എം.ഡി ബിജു പ്രഭാക്കർ രൂക്ഷ വിമർശനം തുടരുമ്പോൾ സമരം കടുപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം. കഴിഞ്ഞ ഓണക്കാലത്ത് ഒന്നാം ഓണത്തിന് തൊട്ടുതലേന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പള കുടിശിക വിതരണം ചെയ്തത്. അതും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം. എല്ലാവരും കൈനിറയെ ബോണസ് വാങ്ങിയപ്പോൾ കുടിശിക ശമ്പളം നൽകിയത് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സിക്കാർക്ക് ബോണസും ഉത്സവബത്തയും നിഷേധിച്ചു. ഇത്തവണയും സ്ഥിതി സമാനമായിരിക്കുമെന്നാണ് മാനേജ്മെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ശമ്പളം തന്നെ കൃത്യമായി ഒന്നിച്ച് കൊടുക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ബോണസിനെക്കുറിച്ച് മാനേജ്മെന്റ് ഇപ്പോൾ ആലോചിക്കുന്നില്ല. ഓണം ഓഗസ്റ്റ് അവസാനമായതിനാൽ സെപ്റ്റംബറിലെ ശമ്പളം നേരത്തെ നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നേക്കും. അതേസമയം, ശമ്പള പ്രതിസന്ധിക്കിടയിലും യൂണിയനുകളെ കുറ്റപ്പെടുത്തി സി.എം.ഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവ് പരമ്പര നടത്തുന്നതിൽ സി.ഐ.ടി.യു ഉൾപ്പെടെ യൂണിയനുകൾ കടുത്ത അമർഷത്തിലാണ്. സി.എം.ഡിക്കെതിരായ നിലപാട് കടുപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം. കുടിശികയായി കിടന്ന ജൂൺ മാസത്തെ പകുതി ശമ്പളം മാത്രമാണ് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഈ മാസം ലഭിച്ചത്. ബാക്കി ശമ്പളത്തിന്റെ കാര്യത്തിൽ തന്നെ തിട്ടമില്ലാതിരിക്കുന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അതേസമയം, ഓണം ഓഗസ്റ്റ് അവസാനമായതിനാൽ സെപ്റ്റംബറിലെ ശമ്പളം അഡ്വാൻസായി നൽകണമെന്ന ആവശ്യം ശക്തമാകും.





























