കോഴിക്കോട്: സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കോൺഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ.പി. ജയരാജനെ പോലെയൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഹസൻ പറഞ്ഞു. ‘ഇ.പി. ജയരാജനെ പോലെയൊരാൾ മാർക്സിസ്റ്റ് പാർട്ടിയുടെ സർവാധിപത്യത്തിനും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിക്കും, തീരുമാനമെടുക്കും’ -ഹസൻ പറഞ്ഞു.
ബി.ജെ.പിയുടെ വർഗീയ ഫാഷിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയാറായാൽ ശോഭാ സുരേന്ദ്രനെയും ഉൾക്കൊള്ളുന്നത് ഞങ്ങൾ ആലോചിക്കുമെന്നും ഹസൻ പറഞ്ഞു. ഏക സിവിൽകോഡിനെതിരെ സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നത് വിവാദമാകുമ്പോഴാണ് യു.ഡി.എഫ് കൺവീനറുടെ ക്ഷണം. സി.പി.എം സെമിനാറിൽ പങ്കെടുക്കാത്ത ഇ.പി. ജയരാജന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു





























