ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം. അയ്യപ്പ സന്നിധിയില്‍ നടന്ന ഓണസദ്യയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ളവര്‍ക്കും പോലീസിനും മാത്രമാണ് സദ്യ വിളമ്പിയത്. ഭക്തര്‍ക്കുള്ള ഭാഗത്ത് വിളമ്പിയത് പുലാവും. ശബരിമയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി തിരുവോണ സദ്യ നേരിട്ട് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നുവെങ്കിലും ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ മെസ് നടത്തിപ്പ്കാര്‍ക്ക് നല്‍കിയിരുന്നില്ല. ഇതാണ് 70 വര്‍ഷങ്ങളായി സന്നിധാനത്ത് ഭക്തര്‍ക്ക് നല്‍കിയ തിരുവോണ സദ്യ മുടങ്ങുവാനുള്ള പ്രധാന കാരണം.
ഒരു ദിവസം മൂന്ന് നേരത്തെ ഭക്ഷണത്തിന് 72 രൂപയാണ് മെസ് നടത്തിപ്പുകാര്‍ക്ക് ദേവസ്വംബോര്‍ഡ് നല്‍കുന്നത്. സദ്യയുള്ള ദിവസങ്ങളില്‍ 50 രൂപ അധികമായി നല്കാറുണ്ട്. എന്നാല്‍ ഇത്തവണ തിരുവോണ സദ്യയെക്കുറിച്ച് വ്യക്തമായ യാതൊരു നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇത് മൂലം സ്പെഷ്യല്‍ ഡ്യൂട്ടി ജീവനക്കാര്‍ക്കും പോലീസിനും മാത്രമാണ് സദ്യ ലഭ്യമായത്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്താന സൗഭാഗ്യത്തിനുള്ള വഴിപാടായി ചങ്ങനാശ്ശേരി സ്വദേശിയായ പരേതനായ ചെല്ലപ്പനാചാരിയാണ് ശബരിമലയില്‍ തിരുവോണ സദ്യക്ക് തുടക്കം കുറിച്ചത്. ചെല്ലപ്പനാചാരിയുടെ കുടുംബത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നീക്കിവെച്ചാണ് സദ്യ നടത്തി വന്നത്.
ഇദ്ദേഹത്തിന്റെ മരണശേഷം മകന്‍ ഡോ.മണികണ്ഠദാസും അദ്ദേഹത്തിന്റെ മകന്‍ ഡോ.ആതുരദാസും സദ്യ ഏറ്റെടുത്ത് നടത്തി. കോവിഡ് കാരണം 2020 ല്‍ സദ്യ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷം ദേവസ്വം ജീവനക്കാരുടെ വകയായിട്ടായിരുന്നു 5 വര്‍ഷം തിരുവോണ സദ്യ നടത്തിയിരുന്നത്. ഉത്രാടത്തിന് മേല്‍ശാന്തിയും ഒരു ദിവസം പോലീസും ഓണസദ്യ നല്‍കി വരുന്നു. ഓണസദ്യയുടെ സ്പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കാനാണ് ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സദ്യ നേരിട്ട് നടത്താന്‍ തീരുമാനിച്ചത്.
































