വാഷിംഗ്ടണ്‍ : യൂറോപ്യൻ യൂണിയൻ നിയമം നടപ്പിലാക്കാൻ ഐഫോൺ മോഡലുകൾ യുഎസ്ബി ടൈപ്പ്-സി പോർട്ടുകളിലേക്ക് മാറുമെന്ന് ആപ്പിൾ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഐഫോണിനെ യുഎസ്ബി ടൈപ്പ്-സി ചാർജറിലേക്ക് മാറ്റാൻ ആപ്പിൾ യൂറോപ്യൻ യൂണിയൻ നിയമം പാലിക്കുമെന്ന് മാർക്കറ്റിങ് മേധാവി ഗ്രെഗ് ജോസ്വിയാക് ആണ് പറഞ്ഞത്. മറ്റ് നിയമങ്ങൾ പാലിക്കുന്നത് പോലെ തന്നെ കമ്പനിയും പ്രവർത്തിക്കുമെന്ന് ജോസ്വിയാക് പറഞ്ഞു.
പുതിയ ചാർജർ നിയം
യൂറോപ്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വിപണിയിലെ എല്ലാ പുതിയ സ്മാർട് ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാമറകൾക്കും 2024 അവസാനം മുതൽ ഒരൊറ്റ സ്റ്റാൻഡേർഡ് ചാർജർ ആയിരിക്കും. സ്‌മാർട് ഫോൺ, ലാപ്‌ടോപ്, ക്യാമറ നിർമാണ കമ്പനികൾ യൂറോപ്പിലെങ്കിലും എല്ലാ ഉൽപന്നങ്ങൾക്കും ഒരു സാധാരണ ചാർജർ സ്വീകരിക്കേണ്ടി വരും. ലാപ്‌ടോപ്പുകളുടെ നിർമാതാക്കൾക്ക് ഇത് നടപ്പിലാക്കാൻ 2026 വരെ അധിക സമയം നൽകിയിട്ടുണ്ട്.
ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 14 സീരീസില്‍ പോലും വേഗം കുറവുള്ള ലൈറ്റ്‌നിങ് കണക്ടറാണ് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഇനി യൂറോപ്പില്‍ വില്‍ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം യുഎസ്ബി-സി മതി എന്ന തീരുമാനം യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ വോട്ടിനിട്ട് പാസാക്കിയതോടെ ആപ്പിളിന് യൂറോപ്പില്‍ 2024 മുതല്‍ ഐഫോണും മറ്റും വില്‍ക്കണമെങ്കില്‍ യുഎസ്ബി-സി പോര്‍ട്ട് വേണ്ടിവന്നേക്കും. ഇന്ത്യയും ഇത്തരം ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.
ഓരോ കമ്പനിയും വിവിധ തരം ഡേറ്റാ കേബിളും ചാര്‍ജറും ഇറക്കുന്നതു വഴി കുന്നുകണക്കിന് ഇ വെയ്‌സ്റ്റ് ആണ് ഉണ്ടാകുന്നതെന്നും എല്ലാ ഉപകരണങ്ങള്‍ക്കും ഒരു കണക്ടര്‍ മതിയെന്നുമാണ് ഇയുവിന്റെ നിയമ നിര്‍മാതാക്കള്‍ പറയുന്നത്. മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും നേരത്തേ തന്നെ യുഎസ്ബി-സിയിലേക്ക് മാറിയിരുന്നു. ആപ്പിളിന്‍റെ ചില ഐപാഡുകളും എല്ലാ മാക്ബുക്കുകളും യുഎസ്ബി-സിയിലേക്ക് മാറി. ഐഫോണിലും താഴത്തെ നിരയിലുള്ള ഐപാഡുകളിലുമാണ് ആപ്പിള്‍ യുഎസ്ബി-സി നല്‍കാത്തത്.
ആപ്പിളിന്‍റെ ഈ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ സീരീസില്‍ റെക്കോർഡ് ചെയ്യുന്ന വലിയ സൈസിലുള്ള 4കെ പ്രോറെസ് വിഡിയോ കംപ്യൂട്ടറിലേക്കും മറ്റും ലൈറ്റ്‌നിങ് കണക്ടര്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ധാരാളം സമയം വേണ്ടി വരുന്നതായി ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഒറ്റ ചാർജർ നിയമം ജനങ്ങളുടെ ജീവിതം ലളിതമാക്കുമെന്നും ഉപേക്ഷിക്കപ്പെട്ട ചാർജറുകളുടെ എണ്ണം കുറയ്ക്കുമെന്നും ഉപഭോക്താക്കൾക്കുള്ള ചെലവ് കുറയ്ക്കുമെന്നും യൂറോപ്യൻ യൂണിയൻ നയനിർമാതാക്കൾ പറഞ്ഞു.































