കോന്നി : പടക്കമുപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ സംഭവത്തിൽ ഒരാളെകൂടി വനപാലകർ പിടികൂടി റിമാൻഡ് ചെയ്തു. വി കെ പാറ രതീഷ് ഭവനിൽ രതീഷ്(35)ആണ് പിടിയിലായത്. സ്‌ഫോടക വസ്തുക്കൾ കടത്തുവാൻ ഉപയോഗിച്ച കാറും അന്വേഷണ സംഘം പിടിച്ചെടുത്തു. സംഭവത്തിൽ മുൻപ് പിടിയിലായ ഹരീഷിന്റെ സഹോദരനാണ് രതീഷ്. തണ്ണിത്തോട് പ്ലാന്റേഷൻ കോർപറേഷൻ ബി ഡിവിഷനിൽ ആണ് പ്രതികൾ മ്ലാവിനെ പടക്കമുപയോഗിച്ച് വേട്ടയാടിയത്. ഈ റബ്ബർ തോട്ടത്തിൽ നിന്നും മ്ലാവിറച്ചിയും ആയുധങ്ങളുമായി പ്രതികളെ വനപാലകർ പിടികൂടുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടി, ഈട്ടിമൂട്ടിൽ സോമരാജൻ, രതീഷ് ഭവനിൽ ഹരീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
പുറമലപുത്തൻ വീട്ടിൽ മാത്തുകുട്ടി നിലവിൽ റിമാൻഡിൽ ആണ്. വന്യ ജീവികളെ അപായപ്പെടുത്തുവാനുള്ള സ്‌ഫോടക വസ്തുക്കൾ കടത്തുവാൻ ഉപയോഗിച്ച കാർ സംഭവത്തിൽ മുഖ്യപ്രതിയായ പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടിയുടെ മകന്റെ പത്തനംതിട്ടയിലുള്ള വീട്ടിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു. വടശേരിക്കര റേഞ്ച് ഓഫീസർ കെ വി രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് റജികുമാർ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എസ് അജയൻ, വനം വകുപ്പ് ജീവനക്കാരായ എസ് ശ്രീരാജ്, വി ഗോപകുമാർ, റ്റി കൃഷ്ണപ്രിയ, ജോബിൻ ഐസക് എന്നിവർ അടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്. വടശേരിക്കര ഫോറെസ്റ്റ് റേഞ്ചിലെ തണ്ണിത്തോട് ഗുരുനാഥൻ മണ്ണ് സ്റ്റേഷൻ പരിധിയിൽ കാട്ടാനകൾ അസ്വാഭാവികമായി ചരിഞ്ഞത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായതായും ഇത് സംബന്ധിച്ച് കൂടുതൽ പേര് നിരീക്ഷണത്തിൽ ആണെന്നും റാന്നി ഡി എഫ് ഓ ജയകുമാർ ശർമ്മ അറിയിച്ചു.





























