ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ അസം സ്വദേശിയായ തൊഴിലാളിയും. ഇടുക്കി കട്ടപ്പനയിൽ കുടുംബമായി താമസിക്കുന്ന അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയാണ് തട്ടിപ്പിനിരയായത്. ഇയാളുടെ കുടുംബത്തിന് 22,000 രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചിത്രമുള്ള വ്യാജ ഐഡിയില്‍ നിന്നും ഹിന്ദിയിൽ ഒരു സന്ദേശം വാട്‌സ്ആപ്പിൽ വരികയായിരുന്നു. പണത്തിന് ആവശ്യമുണ്ടെങ്കിൽ അത് നൽകാമെന്നായിരുന്നു ഈ സന്ദേശം. ഇതിന് പ്രദീപിന്റെ കുടുംബം മറുപടി നൽകി.
വീടുപണിയുടെ ആവശ്യങ്ങൾക്കായി 10 ലക്ഷം രൂപ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇതോടെ പണം അനുവദിച്ചതായും പണം ലഭിക്കണമെങ്കില്‍ ആറായിരം രൂപ നല്‍കണമെന്നും സന്ദേശമെത്തി. കുടുംബം ആറായിരം രൂപ ആദ്യം നല്‍കുകയും വിവിധ ഘട്ടങ്ങളിലായി 22,000 രൂപ അയച്ചുനല്‍കുകയും ചെയ്തു. എന്നാൽ പിന്നീട് തിരികെ അക്കൗണ്ടിലേക്ക് പണം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് നടന്നതായി മനസിലായത്. പിന്നാലെ സംഭവത്തില്‍ പ്രദീപ് കട്ടപ്പന പോലീസിന് പരാതി നല്‍കി പ്രദീപിന്റെ ഭാര്യയും മകനും ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരിക്കവേയായിരുന്നു സന്ദേശം വന്നത്. സന്ദേശത്തിന് മറുപടി നല്‍കിയതും പണം നല്‍കിയതും പ്രദീപിന്റെ ഭാര്യയാണ്. ഒടുവില്‍ 22,000 രൂപ നഷ്ടമായതിന് ശേഷമാണ് പ്രദീപ് വിവരമറിയുന്നത്.
തുടര്‍ന്നും പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശം വരാന്‍ തുടങ്ങിയതോടെയാണ് പ്രദീപ് പോലീസിനെ സമീപിച്ചത്. ‘ഈ മാസം മൂന്നാം തീയതി വാട്‌സ്ആപ്പില്‍ കോള്‍ വന്നു. പാവപ്പെട്ടവരെ സഹായിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ആദ്യം 6,000 അയക്കാന്‍ പറഞ്ഞു. ഇങ്ങനെ മൊത്തം 22,000 രൂപ അയച്ചു. പൈസ പോയി. ഇപ്പോള്‍ നല്ല ആശങ്കയുണ്ട്’, എന്നാണ് പ്രദീപ് ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചത്. ഇത്തരത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ നിരവധിപ്പേര്‍ ഈ ഓൺലൈൻ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കട്ടപ്പന പോലീസ് അന്വേഷണം നടത്തിവരികയാണ്.































