ലഖ്‌നൗ: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇനിയാരും ഇരയാകാതിരിക്കാൻ ലഖ്‌നൗവിലെ കത്വാര ഗ്രാമത്തില്‍ സൈബര്‍ പഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചു.മാനസികാരോഗ്യ, സ്ത്രീ ശാക്തീകരണ സംഘടനയായ സൈ-നാരിയും രക്ഷിത് ടണ്ടന്റെ നേതൃത്വത്തിലുള്ള RT-സൈബര്‍ അക്കാദമിയും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമീണ സൈബര്‍ അവബോധവും സൈബര്‍ സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
അതിവേഗത്തില്‍ വളരുന്ന ഇന്റര്‍നെറ്റ് വ്യാപനം, സ്മാര്‍ട്ട് ഫോണ്‍, ഡിജിറ്റല്‍ പെയ്‌മെന്റ് എന്നിവയുടെ ഉപയോഗം ഗ്രാമപ്രദേശങ്ങളില്‍ കൂടി വരുന്നതിനാല്‍ ഓണ്‍ലൈൻ തട്ടിപ്പുകാർ അവരുടെ അടുത്ത ഇരകളായി ഗ്രാമവാസികളെ ലക്ഷ്യമിടുന്നതില്‍ നിന്നും അവരെ ബോധവല്‍ക്കരിക്കുക എന്നതാണ് സൈബര്‍ പഞ്ചായത്തിന്റെ ലക്ഷ്യമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.തട്ടിപ്പ് കോളുകള്‍, വ്യാജ നിക്ഷേപ പദ്ധതികള്‍, ജോലി തട്ടിപ്പ്, KYC അപ്‌ഡേറ്റ് തട്ടിപ്പ് എന്നിവ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒടിപി, ബാങ്ക് ഡീറ്റെയില്‍സ് എന്നിവ ഒരിക്കലും മറ്റൊരാളുമായി പങ്കുവെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ അല്ലെങ്കില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ദേശീയ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 അറിയിക്കണമെന്നും നിര്‍ദേശിച്ചു. സൈബര്‍ ക്രൈമുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കൂട്ടായ ബോധവല്‍ക്കരണവും പ്രാദേശിക ഇടപെടലുമാണ് വേണ്ടതെന്ന് കത്വാര സൈബര്‍ പഞ്ചായത്ത് മാതൃകയായിരിക്കുന്നു




























