അടൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തുമ്പമൺ നോർത്ത്, കലാവേദി ജംഗ്ഷനിൽ മണ്ണിൽ കടവിൽ പുത്തൻവീട്ടിൽ പവി കൃഷ്ണൻ (36) , മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി തമലശ്ശേരി മേനകത്ത് വീട്ടിൽ രഞ്ജിത്ത് എന്ന് വിളിക്കുന്ന വൈശാഖ് (36) എന്നിവരാണ് അടൂർ പോലീസിന്റെ പിടിയിലായത്. കൊല്ലം പാവുമ്പ സ്വദേശിയായ യുവാവിൽ നിന്നും ഗൾഫിൽ റിഗ്ഗിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നാല് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം കവടിയാർ ആസ്ഥാനമായി ‘ഡ്രിൽ സ്മാർട്ട് ഡൈനാമിക്സ് ‘ എന്ന സ്ഥാപനം പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ജോലിക്കായി വിസ ലഭിക്കാതെ വന്നപ്പോൾ ഇവരെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് യുവാവ് ജൂൺ 12ന് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ അറസ്റ്റിലായ വിവരം അറിഞ്ഞ് മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിൽ നിന്നും ഇവർ സമാന രീതിയിൽ തട്ടിപ്പിനിരയാക്കിയ നിരവധി പേരുടെ പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റു മറ്റു ജില്ലകളിലും ഇവർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു. അടൂർ പോലീസ് ഇൻസ്പെക്ടർ SHO അജയൻ , SI പ്രതീഷ് CPO മാരായ രാജഗോപാൽ , നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.





























