കൊച്ചി : ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ തൃശ്ശൂർ സൈബർ ക്രൈം പോലീസ് ന്യൂഡൽഹിയിൽനിന്ന് പിടികൂടിയ സഹോദരങ്ങളെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹി രഗൂബീർ നഗറിൽ വിവേക് പ്രസാദ് (29), സഹോദരൻ വിനയ് പ്രസാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തശേഷം കസ്റ്റഡിയിൽ വാങ്ങിയത്.
പനങ്ങാട് സ്വദേശിയിൽനിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസിൽ കോടതിയിൽനിന്ന് അനുമതി വാങ്ങിയാണ് തുടർനടപടി സ്വീകരിച്ചത്. ഇവരെ പനങ്ങാട് പോലീസും കൊച്ചി സിറ്റി സൈബർ പോലീസും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികളുടെ മാതാപിതാക്കൾ മലയാളികളാണ്. ജനിച്ചതും വളർന്നതും ന്യൂഡൽഹിയിലാണെങ്കിലും പ്രതികൾ നന്നായി മലയാളം സംസാരിക്കും. സ്ത്രീകൾക്ക് ഒരു ശതമാനവും പുരുഷൻന്മാർക്ക് രണ്ടു ശതമാനവും പലിശയിൽ ലോൺ നൽകാമെന്നാണ് ഇവരുടെ വാഗ്ദാനം. വിവിധ വ്യാജ ഫൈനാൻസ് സ്ഥാപങ്ങളുടെ പേരിലാണ് തട്ടിപ്പ്.
മൊബൈലിൽ എസ്.എം.എസ്. അയച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ആധാറും ബാങ്ക് രേഖകളുമടക്കം കൈക്കലാക്കിയ ശേഷം ലോൺ ശരിയായെന്ന് അറിയിക്കും. തൊട്ടടുത്ത ദിവസം വിവിധ ഫൈനാൻസ് കമ്പനികളുടെ സൈറ്റിൽ നിന്ന് എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് എഗ്രിമെന്റ് ഫീസടയ്ക്കാൻ ഛത്തീസ്ഗഢിലേയും മധയപ്രദേശിലേയും ഇവരുടെ അക്കൗണ്ട് നമ്പറുകൾ നൽകും.
ഇത് അടച്ചുകഴിഞ്ഞാൽ ലോൺ തുക അക്കൗണ്ടിൽ കയറുന്നില്ലെന്നും ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും ആവശ്യപ്പെടും. ഇതിന് ഇൻഷുറൻസ്, ടാക്സ് എന്നിങ്ങനെ വിവിധ കാര്യങ്ങൾ പറഞ്ഞ് വീണ്ടും അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ നിർബന്ധിക്കും.
പണം അടച്ചെന്ന് മറുപടി ലഭിച്ചാൽ ഡൽഹിയിൽ നിന്ന് തുക പിൻവലിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്യും. രണ്ടു ലക്ഷം രൂപ ലോൺ നൽകാമെന്ന് പറഞ്ഞാണ് പനങ്ങാട് സ്വദേശിയുടെ ഒന്നര ലക്ഷം രൂപ തട്ടിയത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് തൃശ്ശൂർ പോലീസ് പ്രതികളെ പിടികൂടിയത്.