തിരുവനന്തപുരം : പോലീസിന് ഹെലികോപ്റ്റർ വാടകയ്ക്കു നൽകാൻ തയാറായി എത്തിയത് മൂന്നു കമ്പനികൾ മാത്രം. മുംബൈ, ഡൽഹി കേന്ദ്രമായ സ്വകാര്യ കമ്പനികളാണ് ഇ-ടെൻഡറിൽ പങ്കെടുത്തത്. പോലീസ് ക്ഷണിച്ച ഇ-ടെൻഡറിൽ പങ്കെടുക്കാനുള്ള സമയ പരിധി അവസാനിച്ചു. സമ്മതം അറിയിച്ച മൂന്ന് സ്വകാര്യ കമ്പനികളിൽ രണ്ടെണ്ണം മുംബൈ ആസ്ഥാനമായുള്ളതും ഒരെണ്ണം ഡൽഹി ആസ്ഥാനമായുള്ളതുമാണ്.
രാജ്യത്താകെ ഹെലികോപ്റ്റർ വാടകയ്ക്കു നൽകുന്ന പത്തിലേറെ കമ്പനികളുണ്ടങ്കിലും പോലീസ് മുന്നോട്ടു വെച്ച ഉപാധികൾ കാരണമാവാം പലരും താൽപര്യം കാണിക്കാതിരുന്നതെന്നാണ് വിലയിരുത്തൽ. 10 പേർക്കു വരെ യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് ഇവർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇവരിൽ നിന്ന് ഒരു കമ്പനിയെ തിരഞ്ഞെടുക്കാനുള്ള വിദഗ്ധ സമിതി യോഗങ്ങൾക്ക് നാളെ തുടക്കമാവും. ചീഫ് സെക്രട്ടറിയും ഡിജിപിയും നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ വ്യോമസേന പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളുമുണ്ട്. ഇതിനുശേഷമാണ് കമ്പനികൾ മുന്നോട്ട് വച്ചിരിക്കുന്ന വാടക തുക പരിശോധിക്കുക. കഴിഞ്ഞ തവണ പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസിൽ നിന്നെടുത്തതിനാൽ പ്രതിമാസം 1.60 കോടി രൂപയായിരുന്നു വാടക. ഇത്തവണ സ്വകാര്യ കമ്പനികളായതിനാൽ വാടക ഒരു കോടിയിൽ താഴെയായി കുറയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.