റാന്നി: വനംവകുപ്പിന്റെ സംരക്ഷിത തേക്കിൻ കൂപ്പിലൂടെ കടന്നുപോകുന്ന വാഴക്കാലാമുക്ക് -കക്കുടുമണ്‍ റോഡ് നവീകരണം കഴിഞ്ഞ് മാസങ്ങൾക്കകം തകർന്നു. ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ലക്ഷങ്ങൾ ചെലവഴിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ വെള്ളത്തിലായത്. യാത്രാക്ലേശം പരിഹരിക്കാനായി റോഡിന്റെ ഒരു ഭാഗം കോൺക്രീറ്റും ബാക്കി ഭാഗം ടാറിംഗുമാണ് നടത്തിയിരുന്നത്. ഇതിൽ ടാറിങ് നടത്തിയ ഭാഗമാണ് ഇപ്പോൾ പൂർണ്ണമായും തകർന്ന് തരിപ്പണമായിരിക്കുന്നത്. തദ്ദേശവാസികൾക്കും ഇതുവഴി കടന്നുപോകുന്ന വാഹനയാത്രികർക്കും ഏറെ ആശ്രയമായ റോഡാണിത്.
വനംവകുപ്പിന്റെ കർശനമായ നിയന്ത്രണങ്ങളുള്ള മേഖലയായതിനാൽ വർഷങ്ങളോളം അനുമതി ലഭിക്കാതെ കിടന്ന റോഡാണിത്. ഒടുവിൽ അനുമതി ലഭിച്ച് പണി പൂർത്തിയായി മാസങ്ങൾ തികയും മുൻപേ ടാറിങ് ഇളകിമാറിയത് നിർമ്മാണത്തിലെ അപാകത മൂലമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ടാറിംഗിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരക്കുറവാണ് റോഡ് പെട്ടെന്ന് തകരാൻ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. ടാറിങ് പൂർണ്ണമായും ഇളകിമാറി റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്യുന്നതോടെ ഈ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടസാധ്യത ഇരട്ടിയാകുന്നു. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
വർഷങ്ങളോളം കാത്തിരുന്ന ശേഷമാണ് ഈ റോഡിലൊന്ന് വണ്ടി ഓടിക്കാൻ കഴിഞ്ഞത്. എന്നാൽ മാസങ്ങൾക്കകം തന്നെ റോഡ് പഴയപടിയായി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്ന് പ്രാദേശികവാസികൾ പറയുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും ടാറിങ് തകർന്നതോടെ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തസ്സപ്പെട്ട മട്ടാണ്. ലക്ഷക്കണക്കിന് രൂപയുടെ പൊതുപണം പാഴാക്കിയ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തണമെന്നും തകർന്ന റോഡ് അടിയന്തിരമായി പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.





























