കോഴിക്കോട് : കൊടിയത്തൂരിൽ 12 വയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. പള്ളിയിൽ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജസ്മൽ എന്ന വിദ്യാർത്ഥിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥിയുടെ കാലിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ജസ്മലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിക്ക് ആവശ്യമായ അടിയന്തര വിദഗ്ധ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ പകൽ സമയത്ത് കുറുക്കന്റെ സാന്നിധ്യമുണ്ടായതും വിദ്യാർത്ഥിയെ ആക്രമിച്ചതും നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെയും തെരുവ് നായ്ക്കളുടെയും ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























