കൊച്ചി : കൊച്ചി മെട്രോയിൽ കുടുംബശ്രീ വഴി കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാർ കടുത്ത ജോലിഭാരത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് തൊഴിലാളികളെ നൽകുന്ന കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻ എന്ന ഏജൻസിക്കെതിരെയാണ് ജീവനക്കാരുടെ ആരോപണം. ടിക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെക്കൊണ്ട് ഹൗസ് കീപ്പിംഗ് സൂപ്പർവൈസർമാരുടെ അധിക ചുമതല കൂടി ചെയ്യിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
ഹൗസ് കീപ്പിംഗ് സൂപ്പർവൈസർമാരുടെ കുറവ് നികത്താൻ ടിക്കറ്റിംഗ് സ്റ്റാഫിനെ ഉപയോഗിക്കുകയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. പുതിയ ഷിഫ്റ്റ് പരിഷ്കരണത്തിലൂടെ ജീവനക്കാർ 16 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ജോലിയിൽ പ്രവേശിച്ചാൽ പിറ്റേന്ന് രാവിലെ 6 മണി വരെ ഡ്യൂട്ടി ചെയ്യണമെന്ന നിർദ്ദേശം സ്ത്രീകളായ തങ്ങൾക്ക് വലിയ ശാരീരിക ബുദ്ധിമുട്ടുകളും കുടുംബ പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മതിയായ മുന്നറിയിപ്പില്ലാതെ, രാത്രിയിൽ സന്ദേശം അയച്ച് അധിക ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ജീവനക്കാരെ നിർബന്ധിക്കുകയായിരുന്നു.
അധിക ഡ്യൂട്ടി ചെയ്യാൻ കഴിയില്ലെന്ന് കിപ്പ്സ് ജനറൽ മാനേജറെ ജീവനക്കാർ നേരിട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ ആരോപിക്കുന്നു. നിലവിൽ 200-ഓളം കുടുംബശ്രീ അംഗങ്ങളാണ് മെട്രോയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. അധികൃതരുടെ ഈ തീരുമാനത്തെ ഒറ്റക്കെട്ടായി നേരിടുമെന്നാണ് വനിതാ ജീവനക്കാരുടെ തീരുമാനം.





























