ഡൽഹി : മെയ് 17 നു ശേഷം ലോക്ക്ഡൗൺ തുടരുമെങ്കിലും നിയന്ത്രണങ്ങള്‍ തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും റെഡ് സോണുകളൊഴികെ എല്ലായിടങ്ങളിലെയും നിയന്ത്രണങ്ങള്‍ നീക്കാൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.
നഗരം മൊത്തത്തില്‍ അടച്ചിടുന്നത് ഒഴിവാക്കി നിയന്ത്രണങ്ങള്‍ തീവ്രബാധിത പ്രദേശങ്ങള്‍ക്ക് മാത്രമായി ചുരുക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനമാകുമെന്നാണ് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും കരുതുന്നത്. മെയ് 17ന് ശേഷം സുരക്ഷാ മുൻകരുതലുകള്‍ പാലിച്ച് ജനജീവിതം സാധാരണ നിലയിലാക്കാനായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. അതേസമയം ഇതിനോട് തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് ഒഴിവാക്കണമെന്നും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്നുമായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ മിക്ക മുഖ്യമന്ത്രിമാരും ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കൊവിഡ് വാക്സിൻ തയ്യാറാകുന്നത് വരെ ജനങ്ങളെ കൊറോണ വൈറസിനൊപ്പം ജീവിക്കാൻ പ്രാപ്തരാക്കണമെന്നും മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയാല്‍ മതിയെന്നും സംസഥാന സര്‍ക്കാരുകള്‍ അത് നടപ്പാക്കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. നഗരങ്ങളിലടക്കം ബസുകള്‍ക്കും മെട്രോ റെയിലിനും അനുമതി നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം.