കൊല്ലം : 2020-21 അധ്യയന വർഷത്തേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ എതിർപ്പുമായി ആരോഗ്യരംഗത്തെ വിദഗ്ധർ. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പകരാവുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം വിദൂരപഠനം, ഓണ്‍ലൈൻ പഠന പദ്ധതികൾ വ്യാപകമാക്കണമെന്നാണ് ഇവരുടെ നിർദേശം.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പൊതുപരീക്ഷകൾ നടത്താമെന്നാണ് ഐഎംഎ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ശുപാർശ ചെയ്യുന്നത്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടനെ തുറന്ന് അധ്യയനം ആരംഭിക്കുന്നതിനോട് അവർ വിയോജിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞ ശേഷമേ ഈ നിലയിൽ നടപടികൾ പാടുള്ളുവെന്നാണ് ഐഎംഎ വിദഗ്ധ സമിതി ശുപാർശ ചെയ്യുന്നത്. സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗബാധ ഉണ്ടാകാനും കുട്ടികള്‍ വൈറസ് വാഹകരാകാനുമുള്ള സാധ്യത ഉണ്ട്. ഇവരില്‍ നിന്ന് വീടുകളിലേക്ക് രോഗമെത്താം. കുഞ്ഞുങ്ങൾ, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരുളള വീടുകളാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. റിവേഴ്സ് ക്വാറന്‍റൈനും പാളും. സമൂഹ വ്യാപന സാധ്യതയും തള്ളിക്കളയാനാകില്ല
വിദ്യാലയങ്ങളില്‍ രോഗ വ്യാപനമുണ്ടായാൽ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകും. പരിശോധന കിറ്റുകളുടെ കുറവ് ഇപ്പോള്‍ തന്നെ ഉള്ളതിനാല്‍ കൂടുതൽ പേരില്‍ പരിശോധന നടത്തുന്നതും പ്രയാസകരമാകും. അധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാൻ ഓണ്‍ലൈൻ പഠനം പരമാവധി പ്രോല്‍സാഹിപ്പിക്കണമെന്നും ഐഎംഎ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു