തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓണത്തിനു മുമ്പ് തന്നെ അന്‍പത് ശതമാനം ഇരിപ്പടത്തോടെ പ്രദര്‍ശനം നടത്താന്‍ തിയറ്ററുകള്‍ക്ക് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. ലോക്ക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട് എന്നാണ് സൂചന. ക്രമീകരണങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനമായാല്‍ പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ.
കോവിഡിനെതിരേ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ള പ്രേക്ഷകരെയാണ് തിയറ്ററിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവരോടൊപ്പം വരാന്‍ അനുമതിയുണ്ടാകും. ലോക്ക് ടൗണിന് ശേഷം ജനുവരിയില്‍ 50 ശതമാനം സീറ്റിംഗ് മാത്രമായി തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു എങ്കിലും കോവിഡ് രൂക്ഷമായതോടെ ഏപ്രിലില്‍ വീണ്ടും തിയറ്ററുകള്‍ അടച്ചിടുകയായിരുന്നു.