ന്യൂഡല്‍ഹി : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിനു പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങൾ തുറക്കുന്നു. ഉത്തരാഖണ്ഡിൽ 9 മുതൽ 12 വരെ ക്ലാസുകൾ നാളെമുതൽ തുറക്കും. 6 മുതൽ 8 വരെ ക്ലാസുകൾ ഓഗസ്റ്റ് 16 മുതൽ തുറന്നുപ്രവര്‍ത്തിക്കും. എല്ലാ ബോർഡിങ്, സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും നിർദ്ദേശം ബാധകമാണെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
എല്ലാ സ്കൂളുകളും പരിസരം നന്നായി അണുവിമുക്തമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ തെർമൽ സ്ക്രീനിങിനും ഗേറ്റുകളിൽ കൈ വൃത്തിയാക്കലിനും ശേഷം മാത്രമേ പ്രവേശനം നൽകാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളെ ക്ലാസുകളിൽ പരസ്പരം അടുത്തിടപഴകാൻ അനുവദിക്കരുത്.
ക്ലാസ്സുകളിൽ പങ്കെടുക്കാൻ സ്കൂളിൽ വരുന്ന വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണം. 1 മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ പഴയപോലെ തുടരുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പഞ്ചാബിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കളിൽ ഭിന്നാഭിപ്രായം രൂക്ഷമായിട്ടുണ്ട്.