മലപ്പുറം: ജില്ലയില്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷൻ സൈ-ഹണ്ടില്‍ 27 പേർ അറസ്റ്റില്‍. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈ-ഹണ്ട് ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം മാർച്ച് 5 രാവിലെ ആറുമുതലാണ് പരിശോധന ആരംഭിച്ചത്. കേരള പോലീസ് സൈബര്‍ ഓപ്പറേഷന്റെയും തൃശ്ശൂർ റേഞ്ച് ഡിഐജി, ജില്ലാ പോലീസ് മേധാവി എന്നിവരുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 36 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 27 പേരെ അറസ്റ്റ് ചെയ്യുകയും 17 പേർക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പ്രതികളില്‍ നിന്നും 36 ഇലട്രോണിക് ഉപകരണങ്ങളും 70ല്‍ പരം പാസ്ബുക്ക്/ചെക്ക് ബുക്ക് എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎമ്മിലൂടെയും പിൻവലിച്ചവരെയും അക്കൗണ്ടുകള്‍ വാടകയ്‌ക്ക് നല്‍കി കമ്മീഷൻ പറ്റിയവരെയുമാണ് അറസ്‌റ്റ് ചെയ്തത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമില്ലാത്തതായി പ്രഥമദൃഷ്ടിയില്‍ ബോധ്യപ്പെട്ടവരെ നോട്ടീസ് നല്‍കി വിട്ടയച്ചു.
കാര്യമായ പണം കൈമാറ്റം നടക്കാത്ത, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടില്‍ ഒരുദിവസം വലിയ തുകകള്‍ എത്തുകയും പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയി നിമിഷങ്ങള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതില്‍ അസ്വഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് ഉറപ്പാക്കിയതോടെ വിശദ അന്വേഷണം നടത്തിയാണ് തട്ടിപ്പുകാരിലേക്ക് എത്തിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇരകളുടെ വിവരങ്ങള്‍ ലഭ്യമാകു. ഇരകളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരുമുണ്ട്.
മലപ്പുറം ജില്ലയിലെ ഓപ്പറേഷൻ സൈ-ഹണ്ടിന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് മേല്‍നോട്ടം നല്‍കി. ഡി.സി.ആർ.ബി ഡി.വൈ.എസ്.പി പ്രകാശൻ പി പടന്നയില്‍, വിവിധ സബ് ഡിവിഷണല്‍ ഓഫീസർമാർ, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ സൈബർ കണ്‍ട്രോള്‍ റൂം അംഗങ്ങളായ എ.എസ്.ഐ അനീഷ് കുമാർ, അശോക് കുമാർ, രാജേഷ്, സിവില്‍ പോലീസ് ഓഫീസറായ മുഹമ്മദ് ജസീം, രഞ്ജിത്ത്, ജയപ്രകാശ്, ധനൂപ്, അരുണ്‍, ശ്രീജിത്ത്, വിഷ്ണു ശങ്കർ, റിജില്‍ രാജ്, മൻസൂർ, രാഹുല്‍ എന്നിവരടങ്ങിയ സൈബർ കണ്‍ട്രോള്‍ ടീമാണ് പരിശോധനയ്ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങള്‍ സംശയാസ്പദമായ കോളുകളും ഓണ്‍ലൈൻ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും സൈബർ തട്ടിപ്പില്‍ ഉള്‍പ്പെട്ടാല്‍ പരാതികള്‍ ഉടൻ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.































