എറണാകുളം: വടക്കൻ പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തളയ്ക്കാൻ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ. സിപിഐ എറണാകുളം മുൻ ജില്ല സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ.ബി അറുമുഖൻ എന്നിവരുടെ പേരുകളാണ് ജില്ല കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. നാളെ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അന്തിമ തീരുമാനമെടുക്കും. പൊതുസ്വതന്ത്രരെ പരിഗണിക്കണോ മറ്റു മുതിര്‍ന്ന നേതാക്കൾ വേണോ അതോ ജില്ലാ നേതൃത്വം നൽകിയ സാധ്യതാ പട്ടികിയിലുള്ളവരെ പരിഗണിക്കണോ എന്നുള്ള കാര്യങ്ങൾ നാളെ സംസ്ഥാന നേതൃത്വം തീരുമാനിക്കും. എഐവൈഎഫ് നേതാവ് ബിബിൻ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും നിലവിൽ ഉയരുന്നുണ്ട്.
വടക്കൻ പറവൂരിൽ വി ഡി സതീശനെതിരെ മത്സരം ശക്തമാക്കാൻ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ചർച്ചകളുണ്ടായെങ്കിലും മണ്ഡലം സിപിഐ തന്നെ നിലനിർത്താനാണ് ഒടുവിൽ ധാരണയായത്. 2001 മുതൽ വിഡി സതീശനാണ് വടക്കൻ പറവൂരിലെ എംഎൽഎ. സതീശനെതിരെ വടക്കൻ പറവൂരിൽ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ നിയോഗിക്കാനാണ് സിപിഐയുടെ തീരുമാനം. ഒരോ മത്സരത്തിലും വിഡി സതീശൻ മണ്ഡലത്തിലെ ഭൂരിപക്ഷം ഉയര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.





























