കോന്നി : പഞ്ചായത്ത് പെർമിറ്റ് ഇല്ലാതെയുള്ള സി എഫ് ആർ ഡി കോളേജ് ഡോർമെട്രി കെട്ടിടത്തിന്റെ പ്രവർത്തനം വിവാദമാകുന്നു. 2018 ലാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2022 മെയ് 20 ന് മന്ത്രി ജി അനിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഹൗസിംഗ് ബോർഡ് ഫണ്ടിൽ നിന്നും അനുവദിച്ച നാല് കോടി എൺപത് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 2133 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിന് പഞ്ചായത്ത് പെർമിറ്റ് നൽകിയിട്ടുമില്ല. ഇതിനാൽ കെട്ടിടത്തിൽ വൈദ്യുതി കണക്ഷനും ലഭ്യമായിട്ടില്ല.
ഹൗസിങ് ബോർഡ് ആണ് വൈദ്യുതി എടുത്ത് നൽകേണ്ടത്.എന്നാൽ ഇവർ ഇതിന് തയ്യാറായിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു.നിലവിൽ മൈക്രോ ബയോളജി ഡിപ്പാർട്മെന്റിൽ നിന്നും കേബിൾ വലിച്ചാണ് ഈ കെട്ടിടത്തിലേക്ക് വൈദ്യുതി നൽകിയിട്ടുള്ളത്. മാത്രമല്ല കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ പലയിടത്തും വിള്ളൽ വീണിട്ടുമുണ്ട്. സി എഫ് ആർ ഡി കോളേജ് പ്രവത്തനം ലാഭകരം തന്നെ ആണെന്നാണ് കോളേജ് അധികൃതർ പറയുന്നത്.എന്നാൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം ഇനിയും മെച്ചപ്പെടേണ്ടത് ഉണ്ട്. പല കെട്ടിടങ്ങളും പഴകിയതാണ്. ചില കെട്ടിടങ്ങളിൽ നിന്നും കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീഴുവാനും തുടങ്ങിയിട്ടുണ്ട്.





























