കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്ന പുതിയ ഡിവിഷൻ തുടങ്ങാൻ പോലീസ് ഉന്നതതല നിർദേശം. ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ ഇന്റലിജൻസ് വിഭാഗം മേധാവി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഡിജിപി നിയോഗിച്ചു. ലഹരിക്കേസുകൾ അന്വേഷിക്കാൻ നിലവിൽ ജില്ലകളിൽ നർകോട്ടിക് വിഭാഗത്തിന് ഒരു ഡിവൈഎസ്പിയാണുള്ളത്. മൂന്നോ നാലോ സിവിൽ പോലീസ് ഓഫിസർമാരും ഉൾപ്പെടുന്ന ഇൗ വിഭാഗത്തെ മറ്റു ജോലികളും ഏൽപിക്കുക പതിവാണ്. പുതിയ സംവിധാനത്തിൽ നർകോട്ടിക് വിഭാഗത്തിന് എഡിജിപിയും ഐജിയും എസ്പിമാരും ഉൾപ്പെടുന്ന വിപുലമായ സംവിധാനമാണ് ആലോചിക്കുന്നത്. കേസെടുക്കാൻ അധികാരമുള്ള നർകോട്ടിക് സ്റ്റേഷനുകളും വരും.
ഓരോ ചെറിയ ലഹരിക്കേസിലും വിശദമായ അന്വേഷണം നടത്തി ഉറവിടം കണ്ടെത്തിയാൽ മാത്രമേ ലഹരിയുടെ വല മുറിക്കാൻ കഴിയൂ എന്നും ഇതിനായി ലഹരിക്കേസ് മാത്രം അന്വേഷിക്കുന്ന പ്രത്യേക ഡിവിഷൻ വേണമെന്നുമാണു ശുപാർശ. സംസ്ഥാനത്തു ലഹരി വിൽപനയും ഉപയോഗവും വർധിക്കുന്നുവെന്നു സംശയിക്കുന്ന 138 ലഹരി ഹോട്സ് പോട്ടുകൾ എക്സൈസ് വകുപ്പ് കണ്ടെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളാണിവ. ഇവയെ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ വഴി സൗന്ദര്യവൽക്കരണം നടത്തി, ജനങ്ങൾക്ക് ഉപയോഗപ്രദമായ വിശ്രമ–വിനോദ ഇടങ്ങളാക്കി മാറ്റും. ഇവിടെ ആൾസാന്നിധ്യമുണ്ടാകുന്നതു ലഹരി സംഘങ്ങളെ പിന്തിരിപ്പിക്കുമെന്നാണു വിലയിരുത്തൽ.































