ന്യൂഡൽഹി: പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി വിമത വിഭാഗം. തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹുവയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ 20 വിമത തൃണമൂൽ എംപിമാർ യോഗം ചേർന്ന് തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ എംപിമാർക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചുവെന്ന ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തിന് മറുപടിയായി എക്സിൽ ഇട്ട പോസ്റ്റാണ് നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
‘കേവലം 15 കോടിയോ? എന്തിനാണ് ഇത്ര വിലകുറഞ്ഞു പോകുന്നത്? ഞങ്ങളുടെ ആളുകൾക്ക് 4 കോടി രൂപ മുൻകൂറായും ബാക്കി കാലാവധിയുള്ള 36 മാസത്തേക്ക് പ്രതിമാസം 1 കോടി രൂപ വീതവും ലഭിച്ചുവെന്നാണ് കരുതുന്നത്’ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്. ലോക്‌സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ ഉണ്ടായ വലിയ പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ വാദപ്രതിവാദങ്ങൾ.ചീഫ് വിപ്പ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 28 ലോക്‌സഭാ എംപിമാരിൽ 20 പേരും പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പ്രത്യേക ഗ്രൂപ്പായി മാറിയിരുന്നു.
തങ്ങൾ എൻഡിഎയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കിക്കൊണ്ട് ഈ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയക്കുകയും ചെയ്തത്. ജനവിധി മാനിച്ചാണ് ഈ തീരുമാനമെന്നാണ് വിമത വിഭാഗത്തിന്റെ വാദം. അയോഗ്യത തടയുന്നതിനായി തൃണമൂൽ വിട്ട എംപിമാർ ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ’ എന്ന പാർട്ടിയിലാണ് ലയിച്ചിരിക്കുന്നത്. ഈ പിളർപ്പോടെ ലോക്‌സഭയിൽ തൃണമൂൽ കോൺഗ്രസിന്റെ അംഗബലം എട്ടായി ചുരുങ്ങി.





























